
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ യാതൊരു സുരക്ഷയുമില്ലാതെ ഉയര്‍ത്തിക്കെട്ടിയ വി.ഐ.പി. ഗ്യാലറിയില്‍നിന്നു കാല്‍വഴുതി വീണ് ഉമാ തോമസ് എം.എല്‍.എയ്ക്കു ഗുരുതര പരുക്ക്. ഗിന്നസ് റെക്കോഡ് നേട്ടം ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12,000 നര്‍ത്തകര്‍ അണിനിരന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം.
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൈലാസമാക്കി മൃദംഗ വിഷന്റെ മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡ് നേടി. നേരത്തെ ഉണ്ടായിരുന്ന 10176 നര്‍ത്തകരുടെ റെക്കോഡ് ആണ് തകര്‍ത്തത്. 11600 പേരാണ് ലോക റെക്കോഡ് ഭരതനാട്യം പ്രകടനത്തില്‍ പങ്കെടുത്തത്. റെക്കോഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതര്‍ കൈമാറി.
ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഒരേ താളത്തില്‍ നൃത്തം ചെയ്തത്. ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖരും നടനമാടി. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന് സംഗീതം നല്കി പിന്നണി ഗായകന് അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. കേരളത്തിന് പുറമേ മുംബൈ, ബംഗളൂരു, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ, ജി.സി.സി. രാജ്യങ്ങള്‍, യു.എസ്, യു.കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയിടങ്ങളില്‍നിന്നും നര്‍ത്തകര്‍ ഭരതനാട്യത്തില്‍ പങ്കെടുത്തു.
എട്ട് മിനിറ്റ് നീണ്ടുനിന്ന റെക്കോഡ് ഭരതനാട്യം സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ഹൈബി ഇൗഡന് എം പി, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ജോയ് ആലുക്കാസ്, ജി.സി.ഡി.എ. ചെയര്മാന് കെ. ചന്ദ്രന് പിള്ള, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രകാശ് പട്ടാഭിരാമന്, സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ അബ്ദുല്‍ റഹീം, മിനി നിഘോഷ്, പൂര്‍ണിമ, അനൂപ് എന്നിവര്‍ പങ്കെടുത്തു.
ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു. കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്ത് ഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട്സില്‍ക്ക് സാരി അണിഞ്ഞാണ് 12000 ഭരതനാട്യ നര്‍ത്തകര്‍ ഒന്നിച്ചു ചുവടുവെച്ചത്. കലാമണ്ഡലം, കലാക്ഷേത്ര, ആര്.എല്‍.വി, ലാസ്യ തുടങ്ങിയിടങ്ങളിലെ ഗുരുക്കന്മാരെ സ്വര്‍ണ നാണയം സമ്മാനിച്ച് ജോയ് ആലുക്കാസ് ആദരിച്ചു.
തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ എം.എല്‍.എ. വെന്റിലേറ്ററിലാണ്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ല് പൊട്ടിയാണു ശ്വാസകോശത്തില്‍ പരുക്കേറ്റത്. മുഖത്തും പരുക്കേറ്റിട്ടുണ്ട്. രക്തസ്രാവം നിയന്ത്രണവിധേയമാണെന്നും എം.എല്‍.എ. അബോധാവസ്ഥയില്‍ ആണെന്നും ഇന്നലെ വൈകിട്ട് മെഡിക്കല്‍ സംഘം അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല. എന്നാല്‍, ആരോഗ്യനില തൃപ്തികരമാണെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം തുടര്‍ചികിത്സകള്‍ തീരുമാനിക്കും. താത്കാലികമായി തയാറാക്കിയ വി.ഐ.പി. ഗ്യാലറിയില്‍നിന്ന് 15 അടിയോളം താഴ്ചയിലേക്ക് എം.എല്‍.എ. വീഴുകയായിരുന്നു.
കോണ്‍ക്രീറ്റില്‍ തലയിടിച്ചാണു വീണതെന്നും ക്യൂഗാര്ഡിന്റെ പൈപ്പ് എം.എല്‍.എയുടെ തലയില്‍ വീണതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വി.ഐ.പികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എം.എല്‍.എ. എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്കു പോകുമ്പോള്‍, ഗ്യാലറിയില്‍ റിബണ്‍കെട്ടിയ ക്യൂഗാര്ഡില് പിടിക്കുകയും അതിനൊപ്പം മറിഞ്ഞ് താഴേക്ക് വീഴുകയുമായിരുന്നു.
മുഖമിടിച്ചാണു വീണത്. വിഴ്ചയുടെ ആഘാതത്തില്‍ മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവമുണ്ടായി. സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി. അബോധാവസ്ഥയിലായതിനാല്‍ വെന്റിലേറ്റര്‍ സഹായം നല്കി. തുടര്‍ന്ന് സി.ടി. സ്കാന്‍, എം.ആര്.ഐ സ്കാന്‍ അടക്കം പരിശോധനകള്‍ക്ക് വിധേയയാക്കി.
സംഭവത്തെത്തുടര്‍ന്ന് മന്ത്രിമാരായ സജി ചെറിയാന്, പി. രാജീവ്, എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഇൗഡന് എം.പി, ബെന്നി ബെഹനാന് എം.പി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു വിദഗ്ധസംഘത്തെ ഉമാ തോമസിന്റെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് അയച്ചിട്ടുണ്ട്.






