
തിരുവനന്തപുരം: വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട പണിക്കിടെ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രണ്ടു തരം അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അശാസ്ത്രീയമായ നിര്‍മ്മാണമാണോ നടക്കുന്നതെന്നും അപകടത്തിന് കാരണമെന്താണെന്നും ഒരു അന്വേഷണം പഠിക്കും. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം സഹായം നല്‍കും. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു.
പദ്ധതി നടത്താന്‍ പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി കര്‍ശനമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ മറ്റൊരു അന്വേഷണം കുടി നടത്തും. ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നിയമപരമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും മരിച്ചവര്‍ക്ക് വേണ്ട കാര്യങ്ങളും ചെയ്യും. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് എംബാം ചെയ്ത് ഇന്ന് നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വയനാട്ടില്‍ തുരങ്കപാത നിര്‍മ്മിക്കുന്നതിന് മുമ്പ് എതിര്‍ത്തപ്പോള്‍ തന്നെ വികസന വിരുദ്ധനായി ഇടതുസര്‍ക്കാരിന്റെ കാലത്ത് ചിത്രീകരിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖലയായ വയനാട്ടില്‍ ഇത്തരത്തിലൊരു നിര്‍മ്മാണപ്രവര്‍ത്തനത്തിന് അപകട സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പിന്നീട് കര്‍ശനമായ നിബന്ധനയോടെയായിരുന്നു വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ആ നിര്‍ദേശങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന കമ്പനി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും പറഞ്ഞു.






