
ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും സിനിമകള്‍ തമ്മിലും അഭിനേതാക്കള്‍ തമ്മിലും എപ്പോഴുമൊരു താരതമ്യവും വാദപ്രതിവാദങ്ങളും നടക്കാറുണ്ട്. പലപ്പോഴും താരങ്ങള്‍ തമ്മിലും വാക്പോരുകള്‍ നടക്കാറുണ്ട്. ആരാണ് മുന്നിലെന്നും കഴിവുള്ളവരെന്നുമടക്കമാണ് വാദപ്രതിവാദങ്ങള്‍ വരാറുള്ളത്.
ഇപ്പോഴിതാ ജൂനിയർ എൻ.ടി.ആറിനെ പുതുമുഖമെന്ന് വിശേഷിപ്പിച്ച ബോണി കപൂറിനെ തിരുത്തുകയാണ് തെന്നിന്ത്യന്‍ താരമായ സിദ്ധാർത്ഥ്. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിലെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍, ഉത്തരേന്ത്യൻ - ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം. ബോളിവുഡിനെ തകർത്ത് മുന്നേറുന്ന തെന്നിന്ത്യൻ സിനിമാ മേഖലയെ സംബന്ധിച്ചായിരുന്നു ചർച്ച. ‘‘എൻ.ടി.ആറിനെ പോലെയുള്ള പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാൻ ബോളിവുഡിലെ വമ്പൻ നിർമാതാക്കള്‍ തയ്യാറാകുന്നു...’’ എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ആ അഭിപ്രായത്തെയാണ് സിദ്ധാർഥ് എതിർത്തത്.
‘‘തെന്നിന്ത്യൻ സിനിമകളെയും സിനിമാ താരങ്ങളേയും ബോളിവുഡ് അംഗീകരിച്ചുതുടങ്ങി, പണ്ടും കഴിവുള്ള തെന്നിന്ത്യൻ താരങ്ങളെയും സംവിധായകരെയും ഉത്തരേന്ത്യൻ സിനിമാ ലോകം അംഗീകരിച്ചിട്ടുണ്ട്. കമല്‍ഹാസനെ നായകനാക്കി കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ 1981-ല്‍ ഇറങ്ങിയ ‘ഏക് ദുജേ കേ ലിയേ’ എന്ന സിനിമ തന്നെ അതിനുദാഹരണം...’’ ബോണി കപൂര്‍ പറഞ്ഞു.
‘‘ കമല്‍ഹാസനും ബാലചന്ദറും അക്കാലത്തുതന്നെ തെന്നിന്ത്യയിലെ സൂപ്പർ നടനും സംവിധായകനും ആയിരുന്നു...’’ എന്നായിരുന്നു അതിന് സിദ്ധാർഥ് മറുപടി പറഞ്ഞത്.
‘‘അവരുടെ സ്ഥാനത്ത് ഒരു പുതുമുഖനടനും സംവിധായകനും ആയിരുന്നെങ്കില്‍ ബോളിവുഡ് അവരെ സ്വീകരിക്കുമായിരുന്നോ ?’’ എന്ന് സിദ്ധാർഥ് ചോദിച്ചു. ഇതിന് മറുപടിയായി ബോണി കപൂർ ചൂണ്ടിക്കാണിച്ചത് ജൂനിയര്‍ എന്‍ടി ആറിനെയാണ്. ‘‘തീർച്ചയായും, അങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആദിത്യ ചോപ്ര താരകിനെ (ജൂനിയർ എൻ.ടി.ആർ.) വെച്ച് ഒരു സിനിമ നിർമിക്കാൻ തയ്യാറാകുന്നത്?...’’ ബോണി കപൂർ ചോദിച്ചു. നിർമാതാവ് നാഗവംശി അതിന്, ‘‘ജൂനിയർ എൻ.ടി.ആർ. എന്ന താരക് ഒരു പുതുമുഖമല്ല...’’ എന്ന മറുപടി നല്‍കി. നാഗവംശിയെ പിന്താങ്ങി സിദ്ധാർഥും രംഗത്തെത്തി.
‘‘തെന്നിന്ത്യയിലെ ഒരു വലിയ സൂപ്പർസ്റ്റാറിനെയും ഉത്തരേന്ത്യയിലെ ഒരു വലിയ സൂപ്പർസ്റ്റാറിനെയും വെച്ച് ഇന്ത്യയിലെ ഒരു വലിയ നിർമാണ കമ്പനി ചെയ്യുന്ന സിനിമയെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്...’’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
താരകിനെയും ഹൃത്വിക് റോഷനെയും പ്രധാനകഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിം കമ്പനി നിർമിക്കുന്ന വാർ-2 എന്ന ചിത്രത്തെക്കുറിച്ചാണ് അവർ സംസാരിച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിയാര അദ്വാനിയും പ്രധാനവേഷത്തില്‍ എത്തുന്നു. താരകിന്റെ നായികയായിട്ടാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ജാൻവി തെന്നിന്ത്യൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.






