
പീരുമേട് : ഹെയര്‍പിന്‍ വളവുകളും കുത്തനെയുള്ള ഇറക്കവും ദേശീയപാതയിലെ മുണ്ടക്കയം ഈസ്റ്റ് മുതല്‍ കുമളി വരെയുള്ള ഭാഗം മരണക്കെണിയാകുന്നു. ഇതില്‍ തന്നെ 35-ാം മൈല്‍ മുതല്‍ വളഞ്ചാങ്കാനം വരെയുള്ള 15 കിലോമീറ്റര്‍ അതീവ അപകടസാധ്യതാ മേഖലയാണ്. ശബരിമല തീര്‍ഥാടകരുടെ പ്രധാന തീര്‍ഥാടന പാതയായ ഈ റോഡില്‍ മകര മണ്ഡലവിളക്ക് തീര്‍ഥാടനകാലത്ത് അപടങ്ങളുടെ തുടര്‍ക്കഥയാണ് എല്ലാ കൊല്ലവും ഉണ്ടാകുന്നത്. സ്ഥലപപരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ കുത്തനെയുള്ള റോഡുകളില്‍ വാഹനങ്ങള്‍ വേഗമേറിയ ഗിയറിലോ, ഉറക്ക ചടവോടെ ഡ്രൈവിങില്‍ ഏര്‍പ്പെടുന്നതോ ആണ് അപകടത്തിനു കാരണമാകുന്നതില്‍ ഏറിയതും.
കുമളി - മുണ്ടക്കയം വഴിയുള്ള ശബരിമല തീര്‍ഥാടകരുടെ അപകടസാധ്യത കണക്കിലെടുത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് സുരക്ഷിതമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ മണ്ഡലകാലത്ത് അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുമുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുപ്രകാരം 2024 നവംബറില്‍ തീര്‍ഥാടന സീസണ് ആരംഭിച്ചതിന് ശേഷം 24ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2003ല്‍ ആകെ 31 അപകടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവയില്‍ ഒമ്പത് വലിയ അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ.ആര്.എസ്.എ) കഴിഞ്ഞ വര്‍ഷം അനുവദിച്ച 31 ലക്ഷം രൂപ ഉപയോഗിച്ച് സുചനാ ബോര്‍ഡുകള്‍, റിഫ്ളക്റ്റഡ് സ്റ്റഡുകള്‍, ബ്ലിങ്കറുകള്‍, വൈറ്റ് ലൈനുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയര്‍ പരാജയമെന്ന് ആക്ഷേപം. 35-ാം മൈലിനും കുമളിക്കുമിടയിലായി സുരക്ഷ വേലിയുടെ നിര്‍മാണത്തിലെ അപാകത മൂലം നിരവധി ജീവനുകള്‍ പൊലിയുകയും വാഹനങ്ങള്‍ അഗാധഗര്‍ത്തത്തിലേക്ക് പതിക്കുകയും ചെയ്യുന്നത് പതിവാണ്. വളഞ്ചാങ്കാനം വളവില്‍ 2024 ല്‍ മാത്രം പത്തോളം അപകടങ്ങളാണ് ഉണ്ടായത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ 2015 ജനുവരിയിലെ റോഡ് സേഫ്റ്റി മാനുവല്‍ പ്രകാരം നാഷണല്‍ ഹൈവേയുടെ വശങ്ങളില് സുരക്ഷാ വേലികള്‍ സ്ഥാപിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെടു ന്നില്ല. ത്രീ ബീം ക്രാഷ് ബാരിയറില്‍ ഒരു സ്റ്റീല്‍ പോസ്റ്റും മൂന്ന് എം.എം കട്ടിയുള്ള റെയില്‍ ഘടകവും ഉള്‍പ്പെടണം.
കൂടാതെ സ്റ്റീല്‍ പോസ്റ്റും സ്പെയ്സറും 75ഃ 150ഃ25എം.എം കട്ടിയുള്ളതുമാകണം.റെയില്‍ ഗ്രൗണ്ടില്‍നിന്ന് 85 സെന്റിമീറ്ററില്‍ ഉയരത്തിലും 1150 മില്ലിമീറ്റര്‍ ആഴത്തില്‍ കോണ്‍ക്രീറ്റ് എടുത്ത് അതില്‍ സമചതുരത്തിലുള്ള പ്ലേറ്റുകളില്‍ വേണം ഈ തൂണുകള്‍ ഉറപ്പിക്കേണ്ടത്. ഡിസൈന്‍ ഇന്ത്യന്‍ മിനിസ്ട്രി ഓഫ് റോഡ്, ട്രാന്‍സ്പോര്‍ട്ട് അതേറിറ്റി അംഗികരിച്ചതാവണം. റോഡില്‍ നിന്നും 1.8 മുതല്‍ 2.5 മീറ്റര്‍ നടപ്പാതയും അതിനു പിറകിലാണ് ഈ പോളുകള്‍ സ്ഥാപി ക്കേണ്ടത്. എന്നാല്‍ മലയോര മേഖലകളിലെ ഇത് പലപ്പോഴും സാധ്യമാകില്ല എങ്കില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഉറപ്പായ പ്രതലത്തില്‍ വേണം സുരക്ഷാ വേലികള്‍ ഉറപ്പിക്കേണ്ടത്. സ്ഥലത്തിന്റെ ഘടന അനുസരിച്ച് സുരക്ഷാവേലികളുടെ ഉയരത്തിന് നിശ്ചിതമായ അനുപാതം വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാല്‍ ഈ പ്രദേശങ്ങളിലെ വേലികള്‍ വാഹനം വന്നു തട്ടുമ്പോള്‍ അത് അപ്പാടെ പറിഞ്ഞു പോകുന്ന സാഹചര്യം ആണുള്ളത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിഷ്കര്‍ച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഒരു പരിധിവരെ അപകടങ്ങളുടെ തീവ്രത കുറക്കാനാവും. ദേശീയ പാത 183 ല്‍ മണ്ണിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. നൂറ് ശതമാനം സുരക്ഷക്കാണ് വേലി സ്ഥാപിക്കുന്നത് എന്നാല്‍ കല്‍കെട്ട് ഉണ്ടെങ്കില്‍ മാത്രമേ നിയമം അനുശാസിക്കുന്ന രീതിയില്‍ ഇവ സ്ഥാപിക്കാനാവു എന്നും അപകടങ്ങളുടെ തിവ്രത കുറക്കാന്‍ മാത്രമേ ഈ മേഖലയിലെ സുരക്ഷാ വേലി കൊണ്ട് സാധിക്കു വെന്നും ദേശീയപാത അഥോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ നാല് പേരുടെ ജീവന് പൊലിഞ്ഞ പുല്ലുപാറ പ്രദേശം സ്ഥിരം അപകടമേഖല. പുല്ലുപാറ, മുറിഞ്ഞപുഴ, കടു വാപാറ പ്രദേശങ്ങളില്‍ അപകടങ്ങള്‍ നിത്യ സംഭവമാണ്.
കുത്തനെയുള്ള ഇറക്കത്തില്‍ വളവിലെത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. 2024 മേയ് ഒമ്പതിന് പുല്ലുപാറക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. തിരുവനന്തപുരം നാവായിക്കുളം വിളയില്‍ വീട്ടില്‍ ഷിബുവും പാരിപ്പള്ളി ലക്ഷ്മി നിവാസില്‍ പ്രിന്‍സിന്റെ ഭാര്യ സിന്ധു (48) വുമാണ് മരിച്ചത്. ഷിബുവിന്റെ ഭാര്യ മഞ്ജു (43). ഇവരുടെ മകള്‍ ഭാഗ്യ (12) സിന്ധുവിന്റെ മകന് ആദിദേവ് (21) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിലെ സുരക്ഷാവേലി ഇടിച്ചുതകര്‍ത്തശേഷം 600 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. 2024 ഫെബ്രുവരി 28ന് ഇതേഭാഗത്ത് നിയന്ത്രണംനഷ്ടപ്പെട്ട മറ്റൊരു കാര്‍ 400 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്കാണ് പരുക്കേറ്റത്. ഇടുക്കി ചെല്ലാര്‍കോവില്‍ പാലനിക്കും കാലായില്‍ രാജു ജോസഫ് (51), അണക്കര, മണ്ണില്‍ കരോട്ട് തോമസ് ജോര്‍ജ് (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്.






