
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരഭിലക്ഷ്മി. നാടകങ്ങളിലൂടെ സുരഭിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് കുടുംബപ്രേക്ഷകരിഷ്ടപ്പെടുന്ന സീരിയലുകളില്‍ തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ സുരഭി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. ബിഗ് സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങിയതോടെ സുരഭി എന്ന താരത്തിന് ആരാധകരുടെ എണ്ണവും കൂടി.
നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം ആദ്യമായി നായിക വേഷത്തിലെത്തിയത് ‘മിന്നാമിനുങ്ങ്’ എന്ന മലയാള ചിത്രത്തിലൂടെയാണ്. അതില്‍ മദ്ധ്യവയസ്കയായ അമ്മയുടെ വേഷം അവതരിപ്പിച്ചതിന് 2017 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം നേടി.
അടുത്തിടെയായി സുരഭിലക്ഷ്മിയുടെ ചില കഥാപാത്രങ്ങള്‍ നിരൂപകപ്രശംസയും ഏറ്റുവാങ്ങുന്നുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ടൊവിനോ നായകനായി എത്തിയ എആര്‍എം. പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള മാണിക്യമായി ടൊവിനോയുടെ നായികയായിട്ടാണ് സുരഭി സിനിമയില്‍ തിളങ്ങിയത്.
ഇപ്പോഴിതാ 80 മൂസ എന്ന സിറ്റ്കോം പരമ്പരയിലെ പാത്തുവില്‍ നിന്ന് എആര്‍എം ലെ മാണിക്യത്തിലേക്ക് വരുമ്പോള്‍ ഓർക്കാൻ പുതിയ കഥാപാത്രത്തെ ലഭിക്കുകയായിരുന്നു എന്ന് പറയുകയാണ് സുരഭി ലക്ഷ്മി. ടൊവിനോയുടെ നായികയായി അഭിനയിക്കും എന്ന് നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവർ പരിഹസിക്കുകയായിരുന്നെന്നും അലുവയും മത്തിക്കറിയും പോലെ ആകുമെന്ന് പറഞ്ഞെന്നും സുരഭി പറയുന്നു.
‘‘ടൊവിനോയുടെ നായികയായി അഭിനയിക്കും എന്ന് നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവർ പരിഹസിക്കുകയായിരുന്നു. അലുവയും മത്തിക്കറിയും പോലെ ആകുമെന്നാണ് അവർ പറഞ്ഞത്. അവർ അതിനെ നോക്കിക്കണ്ടത് മുൻവിധിയോടെയാണ്. എന്നാല്‍ ഒരു നടി എന്ന നിലയില്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കഴിയുമെന്ന വിശ്വാസം തനിക്കുനുണ്ടായിരുന്നു. രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു പാത്തുവും മാണിക്യവും റൈഫിള്‍ ക്ലബ്ബിലെ സൂസനും.
എല്ലാ ക്ലാസ്സിക്കല്‍ കലകള്‍ക്കും അതിന്റെതായ ഒരു ഫ്രെയിം ഉണ്ട്. കൂടിയാട്ടത്തിനും ഭാരത നാട്യത്തിലും എല്ലാം തന്നെ അതിന്റെതായ ഫ്രെയിം ഉണ്ട്. നമ്മള് ആ ഫ്രെയിമിന്റെ ഉള്ളില്‍ കയറി അതിനെ എത്രത്തോളം ഭംഗിയാക്കുന്ന എന്നതിനനുസരിച്ചാണ് ആ കലാരൂപം ഭംഗിയാകുക. എന്നാല്‍ തിയറ്ററിനെ സംബന്ധിച്ച് നമ്മള് എത്രത്തോളം ഈ ഫ്രെയിമിനെ പൊളിക്കുന്നു എന്നതിന് അനുസരിച്ചാണ് ആ കലാരൂപം ഭംഗിയാകുക. ആ പൊളിച്ചെറിയലിലാണ് നമ്മളൊരു നല്ല നടനോ നടിയോ ആകുന്നത്. എനിക്ക് ആ പൊളിച്ചെറിയാലാണ് കുറച്ചുകൂടി കഴിയുക.
എം80 മൂസയിലെ പാത്തു എന്നൊരു കഥാപാത്രം അതില്‍ തന്നെ നില്ക്കുന്ന ഒരാളാണ്. മാണിക്യത്തിലേക്ക് മാറി വരുമ്പോള്‍ ഇന്നുള്ള ഒരു പുതിയ നടനോടൊപ്പം റോമൻസാണ് ചെയ്യുന്നത്. മുൻപ് ഞാൻ ടൊവിനോയുടെ നായികയായി അഭിനയിക്കുന്ന കാര്യം പറഞ്ഞാല്‍ പരിഹസിക്കുമായിരുന്നു. ആലുവയും മത്തിക്കറിയും പോലെ ഉണ്ടാകും എന്ന് പറയും. അവർക്കത് സങ്കല്പ്പിക്കാൻ കഴിയുന്നില്ല. പക്ഷെ ഒരു നടിയെന്ന നിലയില്‍ അത് സാധിക്കുമെന്ന് എനിക്കറിയാം.
മുൻവിധികള്‍ ഉണ്ടായിരുന്നു അവർക്കെല്ലാം. എആര്‍എം വന്നപ്പോള്‍ പാത്തു എന്ന പേരില്‍ നിന്ന് മാണിക്യം എന്ന പേരിലേക്ക് നമുക്ക് നമ്മളെ തന്നെ ഓർക്കാൻ കഴിയുന്ന പുതിയ ഒരു പേരിലേക്ക് മാറി. ഓർമ്മയില്‍ വേറെ ഒരാളെ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതാണ്. രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ അതുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളായിട്ടാണ് റൈഫിള്‍ ക്ലബ്ബിലെ സൂസനെ എനിക്ക് തോന്നിയിട്ടുള്ളത്.
നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ ലോറി പോലെ ഒരു സ്പേസ് കിട്ടി. പക്ഷെ അതിലേക്ക് നിറയ്ക്കാൻ പാകത്തിനുള്ള കഥാപാത്രങ്ങള്‍ എന്റെ കയ്യില്‍ ഇല്ല. അതില്‍ ഉള്ളവരെല്ലാം ആടിയുലഞ്ഞ് എവിടെയെങ്കിലും പിടിച്ചു നില്ക്കുക എന്ന അവസ്ഥയാണിപ്പോള്‍. കാലങ്ങള്‍ കഴിയുന്തോറും അതിലേക്ക് കഥാപാത്രങ്ങളെ നിറച്ച് ആ സ്പേസ് നിറച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് നാഷണല്‍ അവാർഡ് തരാൻ തോന്നുന്ന തരത്തിലുള്ള ഒരു നടിയായി ഞാൻ മാറുകയുള്ളൂ....’’ സുരഭിലക്ഷ്മി പറയുന്നു.






