
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുണ്ടായിരുന്ന വാനമ്പാടി എന്ന പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സുചിത്ര നായർ. സീരിയലിലെ വില്ലത്തിയായ പപ്പിക്കുട്ടി എന്ന പദ്മിനിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരം അതില്‍ വില്ലത്തി വേഷത്തിലാണ് തിളങ്ങിയത്. അതിമനോഹരമായ പ്രകടനമായിരുന്നതു കൊണ്ട് പപ്പിക്കുട്ടിക്ക് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു.
പിന്നീട് സുചിത്ര ഏറെ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് നാലാം സീസണില്‍ മത്സരാർത്ഥിയായി എത്തി മിന്നും പ്രകടനം കാഴ്ച വെച്ചപ്പോഴാണ്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ആരാധകരെ താരം സ്വന്തമാക്കി. അതിനു ശേഷം പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും തിളങ്ങി. മോഹൻലാലിന്റെ നായികയായി എത്തിയ താരം മികച്ച പ്രകടനം കാഴ്ച വച്ചു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ വനിതകള്‍ക്ക് വേണ്ടിയുള്ള ഒരു സാംസ്കാരിക പരിപാടിയില്‍ പ്രസംഗിക്കുന്ന സുചിത്രയുടെ വാക്കുകളാണ് ആരാധകര്‍ നിറഞ്ഞ കൈയടിയോടെ ഏറ്റെടുക്കുന്നത്. മലയാളത്തിലെ ഒരു താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും കേസുമൊക്കെയാണ് പേരെടുത്ത് പറയാതെ സുചിത്ര തന്റെ തുറന്ന നിലപാടിലൂടെ വ്യക്തമാക്കിയത്. മോശമായി ഒരാള്‍ ഇടപെട്ടാല്‍ ഒരു വര്‍ഷം കഴിഞ്ഞല്ല പരാതി കൊടുക്കേണ്ടതെന്ന് സുചിത്ര തുറന്നു പറഞ്ഞു.
‘‘ഞാന്‍ നില്ക്കുന്ന ഇന്ഡസ്ട്രിയിലാണെങ്കില് പോലും പ്രതികരണം എന്നു പറയുന്നത് ഒരു വലിയ ഘടകമാണ്. ഇന്ന് എന്നോട് ഒരാള്‍ മോശമായി സംസാരിച്ചു, അല്ലെങ്കില്‍ മോശമായി ഇടപെട്ടു എങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടല്ല അതിന് പ്രതികരിക്കേണ്ടത്. ഒരിക്കലുമല്ല. മോശം പ്രതികരണം വന്നാല്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം. നമ്മളിപ്പോള്‍ ഒരു ഫംഗ്ഷന് പോകുവാണ്, അല്ലെങ്കില്‍ ഉദ്ഘാടനത്തിന് പോകുകയാണ്, അതുമല്ലെങ്കില്‍ ഷൂട്ടിംഗ് സ്ഥലത്ത് പോകുകയാണ് അവിടെ വച്ച് ഒരാള്‍ എന്നോട് മോശമായി അല്ലെങ്കില്‍ അശ്ലീലമായി സംസാരിച്ചു എന്നു തോന്നിയാല്‍ അത് അപ്പോള്‍ തന്നെ തുറന്നു പറയണം. അതിനുള്ള ധൈര്യം കാണിക്കണം. അല്ലാതെ ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ അന്നെന്നോട് മോശമായി പറഞ്ഞല്ലോ എന്ന് വിചാരിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് വളരെ മോശമായ കാര്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...’’ സുചിത്ര നായര്‍ പറയുന്നു. ഒപ്പം തന്റെ വാക്കുകള്‍ക്ക് കൈയടിച്ച കാണികളോട് താന്‍ പറഞ്ഞത് ശരിയല്ലേ എന്നും താരം ചോദിക്കുന്നുണ്ട്.
‘‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്താ നടക്കുന്നതെന്ന് കണ്ടില്ലേ, ഞാന്‍ മുമ്പ് പറഞ്ഞില്ലേ. നമ്മള് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ഒരാള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം കൊടുത്തിട്ട്, എന്തും പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തു കഴിഞ്ഞിട്ട് അതിനെ പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഒരു സ്റ്റേജ് വരെയെത്തി കഴിഞ്ഞിട്ട് അവരെന്തെങ്കിലും പറയുന്നുവെന്ന് പറഞ്ഞ് അതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കുന്നത് ശരിയല്ല. സ്പോട്ടില്‍ പ്രതികരിച്ചിരുന്നെങ്കില്‍ ഇന്നിത് ഇത്രത്തോളം വരില്ലായിരുന്നു. ഏതൊരു പെണ്‍കുട്ടിയാണെങ്കിലും ഒരു ചടങ്ങിന് പോകുമ്പോള്‍ ആരെങ്കിലും മോശമായി ഇടപെട്ടാല്‍ അത് തെറ്റായിപ്പോയി എന്ന് അപ്പോള്‍ത്തന്നെ പറയണം. അന്നത് പറയാതിരുന്നത് കൊണ്ടല്ലേ ഇന്നിത്രേം പ്രശ്നമായത്. ആ വ്യക്തിക്കും, പരാതി കൊടുത്ത ആളിനും. ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല...’’ സുചിത്ര പറയുന്നു.
സുചിത്രയുടെ ഈ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് കമന്റുകളിലൂടെ ആരാധകര്‍ നല്‍കുന്നത്. ‘സ്വന്തമായി നിലപാട് ഉള്ള ഒരാൾ എങ്കിലും ഈ ഫീൽഡിൽ ഉണ്ടല്ലോ സമാധാനം, സൂപ്പര്‍ ചേച്ചി, ഇതാണ് നിലപാട്, ഈ പറഞ്ഞതാണ് കറക്ട്...’ എന്നതടക്കമാണ് കമന്റുകള്‍. ഇത് ഹണിറോസിനെപ്പറ്റിയാണോ എന്ന് കുറിക്കുന്നവരുമുണ്ട്. സപ്പോര്‍ട്ട് ഇമോജിയും ചിലര്‍ കുറിച്ചിട്ടുണ്ട്.






