
ഇന്ത്യയിൽ അനധികൃതമായി എത്തിയ 31 ബംഗ്ലാദേശി പൗരന്മാർ തമിഴ്നാട്ടിൽ അറസ്റ്റിലായി. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് തിരുപ്പൂർ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ വാടകയ്ക്ക് താമസിച്ച മുറികളിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലിക്കെത്തിയതാണെന്നാണ് മൊഴി. അതിർത്തി കടക്കാൻ സഹായിച്ച ഏജന്റ് നൽകിയ ആധാർ കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
എല്ലാവരെയും ചെന്നൈ പുഴൽ ജയിലിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്ത് ഏജന്റുമാരെ കണ്ടെത്താനാണ് നീക്കം. ഷെയ്ഖ് ഹസീന സർക്കാർ വീണതിന് ശേഷം ബംഗ്ലാദേശിലെ അരാജകത്വം കാരണം നാട് വിട്ടതെന്നാണ് ഇവർ പറഞ്ഞത്.
അതേസമയം കലാപത്തിന് ശേഷം ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന, കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്.






