
ഹൈദരാബാദ്: ജനുവരി 20 ന് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയത് മുതല്‍ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട്ടൈം ജോലികള്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കോളേജ് പഠനം കഴിഞ്ഞ് അല്‍പ്പം പണം സമ്പാദിക്കാനായി ചെയ്തിരുന്ന ഈ ജോലികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം പുറത്താക്കലിന് വിധേയമാക്കപ്പെടുമോ എന്ന ഭയത്തെ തുടര്‍ന്നാണെന്ന് ഇവര്‍ പറയുന്നു.
പല കുട്ടികളും അമേരിക്കന്‍ കോളേജില്‍ സീറ്റ് സുരക്ഷിതമാക്കുന്നതിനായി വന്‍തുക ലോണ്‍ എടുത്തവരാണ്. അതുകൊണ്ടു തന്നെ അമേരിക്കയില്‍ നില്‍ക്കാനും ജീവിതം മുമ്പോട്ട് കൊണ്ടുപോകാനും പാര്‍ട്ട് ടൈം ജോലികള്‍ വലിയ സഹായമായിരുന്നെന്നാണ് മിക്ക കുട്ടികളും പറയുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിന് പുറത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ എഫ് 1 വിസ അമേരിക്ക അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ താമസിക്കുന്ന സ്ഥലത്തെ വാടക, പച്ചക്കറി, പലവ്യഞ്ജനം അടക്കമുള്ളവ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്കായി അധികവരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി കോളേജ് സമയത്തിന് ശേഷം അനേകം വിദ്യാര്‍ത്ഥികളാണ് ഹോട്ടലുകളിലും ഗ്യാസ് സ്റ്റേഷനുകളിലും ചില്ലറ വില്‍പ്പന വ്യാപാര കേന്ദ്രങ്ങളിലും അനധികൃതമായി ജോലി ചെയ്യുന്നത്. അതിനിടയിലാണ് പുതിയ ഭരണകൂടം കുടിയേറ്റ നയം കര്ക്കശാക്കിയിരിക്കുന്നത്.
നിയമം കൂടുതല്‍ കടുപ്പിച്ചതോടെ ഭാവി ഇരുട്ടിലാകുന്നത് അവഗണിച്ച് അനേകം വിദ്യാര്‍ത്ഥികള്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു. മിക്ക കുട്ടികളും മണിക്കൂറിന് 7-8 ഡോളര്‍ പ്രകാരം ആറും എട്ടും മണിക്കൂറുകളാണ് ജോലി ചെയ്യുന്നത്. ഇതിലൂടെ അവരുടെ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്കവരും ജോലി നിര്‍ത്തിയിരിക്കുകയാണ്. ഏതാനും നാള് ജോലിക്ക് പോകാതെയിരുന്ന ശേഷം സ്ഥിതിഗതികള്‍ മനസ്സിലാക്കിയിട്ട് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാമെന്ന്് കരുതിയിരിക്കുകയാണ്.






