
ഉണ്ണി മുകുന്ദൻ നായകനായെത്തി എത്തി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്. നിരവധി ആളുകളാണ് ചിത്രത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് രംഗത്തെത്തിയത്.
എന്നാൽ മാർക്കോയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകള്‍ ചർച്ചകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിശദീകരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. "ഞാൻ അന്ന് പറഞ്ഞത് ശരിക്കും തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു സൈക്കോ കഥാപാത്രം എന്റെ സിനിമയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങളുടെ സിനിമയിലും വെട്ടും കുത്തുമുണ്ടോയെന്ന് എന്നോട് ഒരാള്‍ ചോദിച്ചു...
ആ ചോദ്യത്തിനാണ് ഞാൻ മറുപടി നല്‍കിയത്. ഞങ്ങളുടെ സിനിമയില്‍ വെട്ടും കുത്തുമൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മാർക്കോ ഞാൻ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഉണ്ണിക്ക് മെസേജ് അയച്ചു. ഉണ്ണി തന്റെ അടുത്ത സുഹൃത്താണ്..." സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
സുരാജിന്റെ എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. "എന്റെ സിനിമയില്‍ വെട്ടിക്കീറലും ആള്‍ക്കാരെ കൊല്ലലൊന്നുമില്ല, ധൈര്യമായിട്ട് പിള്ളേരുമായി പോയിരുന്നു കാണാം..." എന്നായിരുന്നു സുരാജിന്റെ പരാമർശം. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വലിയ വിമർശനങ്ങൾ സുരാജിനെതിരെ ഉയർന്നത്.






