
കുറച്ചു നാളുകള്‍ക്ക് മുമ്പ് മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്തൊരു വിഷയമായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം. താന്‍ അനുഭവിച്ച മാനസിക- സാമ്പത്തിക വിഷയങ്ങളെല്ലാം ഹരീഷ് കണാരന് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ പുറം ലോകമറിഞ്ഞത്. അതിനുള്ള മറുപടികള്‍ ബാദുഷയും പറഞ്ഞതോടെ സംഭവം വിവാദങ്ങള്‍ക്ക് വഴിവച്ചു. കുറച്ചു നാളുകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഒരു വിഷയം കൂടിയായിരുന്നു ഇത്.
ഇപ്പോഴിതാ ഈ സാമ്പത്തിക തര്‍ക്കം അവസാനിച്ചെന്ന് പറയുകയാണ് ഹരീഷ് കണാരന്. ബട്ട് ക്യാഷ് ഇനി വേണ്ട, ബാദുഷയുമായുള്ള വിഷയം ഇവിടെ കഴിഞ്ഞുവെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിനൊപ്പം ബാദുഷായോടൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.
‘‘ബട്ട് ക്യാഷ് ഇനി വേണ്ട, ബാദുഷയുമായുള്ള വിഷയം ഇവിടെ കഴിഞ്ഞു...’’ എന്നാണ് ഹരീഷ് കണാരന്റെ പോസ്റ്റ്. ഹരീഷ് കണാരന്റെ പോസ്റ്റിന് മറുപടിയായി, ‘താങ്ക്യൂ മുത്തെ...’ എന്ന് ലവ് ഇമോജിയ്ക്കൊപ്പം ബാദുഷയും കമന്റില്‍ കുറിച്ചിട്ടുണ്ട്.
മുൻപ് കൊച്ചിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ ഇരുവരും കണ്ടുമുട്ടി, ഹരീഷിന്റെ ഫ്ലാറ്റിൽ വെച്ച് നടത്തിയ ചർച്ചയിൽ സാമ്പത്തിക കാര്യങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിച്ച് പുതിയ ധാരണയിലെത്തി. തങ്ങൾക്കിടയിലുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും മാറിയതായും, കൊടുക്കൽ വാങ്ങലുകളിൽ കൃത്യമായ ധാരണയിലെത്തിയതായും ബാദുഷയും മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ തന്റെ കൈയില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങി വഞ്ചിച്ചെന്നും, പണം തിരികെ ചോദിച്ചപ്പോൾ ‘അജയന്റെ രണ്ടാം മോഷണം’ ഉൾപ്പെടെയുള്ള സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ഇടപെട്ടെന്നുമായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. എന്നാൽ താൻ 14 ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്നും അതിൽ പകുതിയും ഡേറ്റ് ഹാൻഡിലിംഗ് പ്രതിഫലവും നൽകി തീർത്തതാണെന്നും, ഹരീഷ് കൂടുതൽ പ്രതിഫലം ചോദിച്ചതുകൊണ്ടാണ് സിനിമയിൽ നിന്ന് മാറിയതെന്നും ആയിരുന്നു ഈ ആരോപണത്തിന് ബാദുഷ നല്കിയ മറുപടി. പരസ്പരം വാക്പോരുകള്‍ തുടങ്ങിയതോടെ ഇത് വലിയ വിവാദമായി.
സിനിമാ വൃത്തങ്ങളിൽ വലിയ ചർച്ചയായ ഈ സാമ്പത്തിക- അവസര നിഷേധ തർക്കങ്ങൾ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അതോടെ ബാദുഷയ്ക്ക് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടതായും വന്നു. പിന്നീട് ബാദുഷ എന്ത് പോസ്റ്റ് പങ്കുവച്ചാലും ‘ഓക്കേ ബട്ട് ക്യാഷ്’ എന്ന കമന്റായിരുന്നു ആളുകള്‍ നല്‍കിയിരുന്നത്.






