
കർണാടകയിലെ ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് യന്ത്ര ആനയെ സമ്മാനമായി നൽകി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റയും (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) യന്ത്ര ആനയെ സമര്‍പ്പിക്കാന്‍ വഴിയൊരുക്കിയത്.
പെറ്റ ഇന്ത്യയുമായും ക്യുപയുമായും സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുനിൽ ഷെട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. "ആനകളുടെ ക്ഷേമത്തിനും ഭൂമിക്കും വേണ്ടി. ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പരമ്പരാഗത ആചാരങ്ങളിലും ചടങ്ങുകളിലും ഏർപ്പെടാൻ നമ്മെ അനുവദിക്കുന്ന ഈ സുപ്രധാന പദ്ധതിയിൽ പെറ്റ ഇന്ത്യയുമായും ക്യുപയുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്".- സുനിൽ ഷെട്ടി കുറിച്ചു.
15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് ശിലാമഠത്തിലേക്ക് സുനിൽ ഷെട്ടി സമർപ്പിച്ചത്. ഉമാമഹേശ്വര എന്നാണ് യന്ത്ര ആനയ്ക്ക് പേരിട്ടിരിക്കുന്നത്. 11 അടി ഉയരമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്.
ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ഭാഗമായി യന്ത്ര ആനകളെ സമർപ്പിക്കുന്നത്. ശിൽപ ഷെട്ടി, പ്രിയ മണി, പാര്‍വതി തിരുവോത്ത്, അദ ശര്‍മ തുടങ്ങിയ താരങ്ങളും വിവിധ ക്ഷേത്രങ്ങളിലേക്കായി മുൻപ് യന്ത്ര ആനയെ സംഭാവന ചെയ്തിരുന്നു.






