
തിരുവനന്തപുരം: ലോ അക്കാദമി സമരം അനന്തമായി നീളുന്നത് സി.പി.ഐയേയും കോണ്‍ഗ്രസിനെയും വെട്ടിലാക്കുന്നു. വിദ്യാര്‍ത്ഥിസമരം രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട് രംഗത്ത് എത്തിയ ബി.ജെ.പിയെ ചെറുക്കാന്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ ഈ രണ്ടുപാര്‍ട്ടികള്‍ക്കും ബാദ്ധ്യതയായിമാറിയിരിക്കുന്നത്. ഇന്ന് ചേരുന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലക്ഷ്മിനായര്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഈ രണ്ടുപാര്‍ട്ടികളിലും ശക്തമായിട്ടുണ്ട്.
ഇീ രണ്ടുപാര്‍ട്ടികളെയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയത് ബി.ജെ.പിയാണ്. ലോ അക്കാദമിയിലെ സമരം രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ട് അവര്‍ രംഗത്ത് എത്തിയതോടെയാണ് അവിടുത്തെ പ്രക്ഷോഭത്തിന്റെ രീതിമാറിയത്. അതുവരെ വെറും വിദ്യാര്ത്ഥിസമരമായിരുന്ന അതില്‍ പിന്നീട് രാഷ്ട്രീയനേതൃങ്ങള് കൂടുതല്‍ താല്പര്യം കാട്ടുകയായിരുന്നു.
ഇതോടെ സമരരംഗത്ത് വരാന്‍ കോണ്‍ഗ്രസും നിര്‍ബന്ധിതരായി. എന്നാല്‍ വെട്ടില്‍ വീണത് സി.പി.ഐയാണ്. പ്രതിപക്ഷപാര്ട്ടികളെക്കാളും ആവേശത്തോടെ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സമരരംഗത്ത് സജീവമായ സി.പി.ഐക്ക് ഇനി എങ്ങനെ ഇതില്‍ നിന്നും തലയൂരണമെന്നതാണ് പ്രധാന പ്രശ്നമായിരിക്കുന്നത്. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിനോടൊപ്പം സി.പി.ഐയേയും ബി.ജെ.പിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനും സി.പി.ഐക്കും അത്ര ഗുണകരമല്ല. ഈ സമരത്തില്‍ നിന്നും ബി.ജെ.പി നേട്ടം കൊയ്യുന്നുവെന്ന് മനസിലായതോടെയാണ് തങ്ങളുടെ വിദ്യാര്ത്ഥിപ്രസ്ഥാനമായ എം.എസ്.എഫ് രംഗത്തുണ്ടെങ്കിലും മുസ്ലീംലീഗ് ശക്തമായി ഇതില്‍ ഇടപെടാതെ പിന്നോക്കം വലിഞ്ഞതും.






