
തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്സിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക മന്ദാന. 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഈ അംഗീകാരം ലഭിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻ രാം ചരൺ എന്നിവരിൽ നിന്നാണ് രശ്മിക പുരസ്കാരവും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങിയത്.
പുരസ്കാര നേട്ടത്തിന് പിന്നാലെ രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുാണ് ഇപ്പോള് ശ്രദ്ധനേടുന്നത്. ‘ ചെറുപ്പത്തിൽ, സംസ്ഥാനതലത്തിൽ വിജയികളാകുന്നവരെ ഞാൻ സൂപ്പർസ്റ്റാറുകളെപ്പോലെയാണ് നോക്കി നിന്നിരുന്നത്. അവർ എങ്ങനെയാണ് ഇത് സാധിച്ചെടുത്തത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഒരു സംസ്ഥാന പുരസ്കാരം ലഭിച്ചത് എനിക്ക് വാക്കുകൾക്ക് അതീതമായ ഒന്നാണ്. ഞാൻ ഒരുപാട് ദൂരം സഞ്ചരിച്ചെത്തി എന്ന് എനിക്ക് തോന്നുന്നു! അഭിമാനവും സന്തോഷവും സംതൃപ്തിയും നിറഞ്ഞ നിമിഷം. രാഹുൽ, 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രം ഇത്രയും മനോഹരമാക്കിയതിന് നന്ദി! ഇതൊരു തുടക്കം മാത്രമാണ്’ എന്നാണ് താരം കുറിച്ചത്.
വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയും രശ്മികയ്ക്കൊപ്പം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രശ്മിക പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ഹർഷാരവങ്ങളോടെയാണ് മാധവി അതിനെ വരവേറ്റത്.പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക നടത്തിയ വൈകാരികമായ പ്രസംഗം മാധവിയുടെ കണ്ണുകളെ ഈറനണിയിച്ചു.
"ഞാൻ നിങ്ങളുടെ മരുമകളാകുന്നതിന് മുൻപേ നിങ്ങൾ എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്നു. ഇന്ന് നിങ്ങളുടെ മരുമകളായി ഔദ്യോഗികമായി ഞാൻ ഇവിടെ നിൽക്കുന്നു. ഇതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. എനിക്ക് ലഭിച്ച ഈ സ്നേഹം എന്റെ കുടുംബത്തിനും നൽകണമെന്ന് മാത്രമേ എനിക്ക് ഇപ്പോൾ ആഗ്രഹമുള്ളൂ." രശ്മികയുടെ ഈ വാക്കുകൾ കേട്ട് മാധവി ദേവരകൊണ്ട വികാരാധീനയായി. പ്രസംഗത്തിന് ഒടുവിൽ "പാപ്പാലു, ഞാൻ ഇത് സാധിച്ചു! ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം," എന്ന് രശ്മിക പറഞ്ഞത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം വിജയ് ദേവരകൊണ്ടയുമായുളള വിവാഹത്തിന്ശേഷമുളള രശ്മികയുടെ ആദ്യത്തെ പുരസ്കാരമാണിത്.






