
ടെലിവിഷന്‍ ഷോകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ജോഷി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ നരനിലെ പുഷ്പ എന്ന കഥാപാത്രമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. തമാത്ര, ചക്കരമുത്ത്, അണ്ണന് തമ്പി, പ്രമാണി തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ച ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയായ മുഖമാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ തിളങ്ങിയ താരത്തിന് മത്സരത്തിന്റെ അവസാന ഘട്ടം വരെ എത്തിയിരുന്നു. നിലവില്‍ മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റാണ് താരം.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയയുടെ പേര് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സംഭവിച്ച പരാജയത്തിന്റെ സമയത്ത്, ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും, എന്നും സംഘപുത്രി തന്നെയായിരിക്കുമെന്നും താരം പറഞ്ഞത് വൈറലായി മാറിയിരുന്നു.
ഇത്തവണയും ലക്ഷ്മിപ്രിയയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നുണ്ട്. വരാനിക്കുന്ന കേരള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്നും എന്‍.ഡി.എയിലെ സഖ്യകക്ഷിയായ ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളിലൂടെ താരം ജനശ്രദ്ധ നേടിയിരുന്നു. ജനവിധി തേടിയിറങ്ങുന്ന സെലിബ്രിറ്റികളായ രമേശ് പിഷാരടി, അഖില്‍ മാരാര്‍, വീണ നായര്‍, അഞ്ജലി തുടങ്ങിയവരുടെ ലിസ്റ്റിലാണ് ലക്ഷ്മി പ്രിയയും സ്ഥാനം നേടിയിരുന്നത്. എന്നാല്‍ വോട്ടര്‍ ലിസ്റ്റില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്ത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താമസിച്ച് കൊണ്ടിരിക്കുന്ന നിലവിലെ അഡ്രസില്‍ വോട്ടില്ലെന്നും ഇതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബർ ബുളളിയിംഗിനും വ്യാജ പ്രചാരണങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. രാഷ്ട്രീയ നിലപാടുകളുടെ പേരിലും മതത്തിന്റെ പേരിലും തന്നെ വേട്ടയാടുന്നവർക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചാണ് താരം രംഗത്തെത്തിയത്. ഒരു നാണയം പോലും വാങ്ങാതെയാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും നടന്മാരായ മുകേഷ്, ഗണേഷ് കുമാർ, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പണം വാങ്ങിയാണോ പാർട്ടിയില്‍ ചേർന്നതെന്നും ലക്ഷ്മി പ്രിയ കുറിപ്പില്‍ ചോദിച്ചു.
‘‘ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമ്മയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തിൽ നിന്നും എന്നെക്കൊണ്ട് ആവും പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ചെറുപ്പം മുതൽ സ്വർണ്ണ സ്പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരിൽ നിന്നും ആഗ്രഹിയ്ക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല.. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ചു നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാർത്ഥതയും ഉള്ളവളാണ്.
എന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുണ്ട്. ജാതിയും മതവും നോക്കി മനുഷ്യരോട് നാളിതുവരെ ഇടപെട്ടിട്ടില്ല. സൗഹൃദത്തിൽ എല്ലാ മതസ്ഥരുമുണ്ട്. വിശ്വാസികളും അവിശ്വാസികളും ഉണ്ട്. ആണും പെണ്ണും ട്രാൻസ് മനുഷ്യരും ഉണ്ട്. ആരുടേയും ജാതിയും മതവും രാഷ്ട്രീയവും ജന്ററും വിശ്വാസ അവിശ്വാസപരമായതൊന്നും സൗഹൃദങ്ങളിൽ മാനദണ്ഡമായിട്ടില്ല.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു വ്യക്തിയ്ക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങൾ ആണ്. അത് ഈ എനിക്കും ബാധകമാണ്. പിന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ നിലപാടുകളെയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് എന്റെ മേലെ ഇത്രയധികം സൈബർ ബുള്ളിയിങ് അഴിച്ച് വിടാൻ സാധിക്കുന്നത്? കേവലം രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലും മതത്തിന്റെ അന്തരത്തിന്റെ പേരിലും ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളിൽ. അല്ലാതെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ -- ഒരുപക്ഷേ ഇനി ഒരിക്കലും തമ്മിൽ കാണാൻ പോലും സാധ്യതയില്ലാത്ത നിങ്ങൾ ഇത്ര മാത്രം അധിക്ഷേപിക്കാൻ രാഷ്ട്രീയവും മതവും അല്ലാത്തതൊന്നും കാരണങ്ങൾ അല്ല.എന്നോട് മറ്റ് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങളുമില്ല.
റിയാക്ഷൻ വീഡിയോസ് ചെയ്തു, ക്ലിക് ബൈറ്റ് ന് വേണ്ടി മോശം തമ്പ് ലൈൻ ഉണ്ടാക്കി കഞ്ഞി കണ്ടെത്തുന്ന യൂ ട്യൂബർമാർക്കും ലക്ഷ്മി പ്രിയ നല്ല ഒരു ഇരയാണ്...ഈ പ്രസക്ത സുഹൃത്തുക്കളുടെ അറിവിലേക്ക് ഇനിയും ഇതൊരു തുടർക്കഥയാക്കുന്നു എങ്കിൽ തീർച്ചയായും അർഹമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.
കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്ക്,
ഒന്ന് : ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്ട്രീയ പ്രവേശനം. നടൻ മാരായ ശ്രീ ഇന്നസെന്റ്, മുകേഷ്, ജഗദീഷ്, ഗണേഷ് കുമാർ, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ അവരുടെ രാഷ്ട്രീയ അനുഭാവം കൊണ്ടും ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? അങ്ങനെ പറയുന്നവർ തെളിവ് ഹാജരാക്കി പറയണം. ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.
രണ്ട് : ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. വെറൈറ്റി മീഡിയ റിപ്പോർട്ടറിനോട് ഞാൻ പറഞ്ഞത്, ‘അദ്ദേഹം ഒരു അച്ഛനെപ്പോലെ’ പെൺമക്കൾക്ക് വേണ്ടത് എല്ലാം ചെയ്യുന്നു എന്നാണ്. ‘പോലെ’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വീഡിയോ ഫുള്ള് കാണാം.
മൂന്ന്: സുരേഷ് ഗോപി അല്ലാതെ മോഹൻലാൽ ഒക്കെ പ്രചരണത്തിന് വരുമോ എന്ന് പ്രസ്സ് മീറ്റ് കഴിഞ്ഞു ചോദിച്ചവരോട് ലാലേട്ടൻ മാത്രമല്ല, മമ്മുക്കയും സിദ്ദിഖ് ഇക്കയും, ദിലീപേട്ടനും ജയറാമേട്ടനും ഒക്കെ വരണം എന്നാണ് ‘എന്റെ ആഗ്രഹം’ എന്നാണ് ചിരിച്ചു കൊണ്ട് ഞാൻ തമാശയായി പറഞ്ഞത്...വാർത്തകൾ വളച്ചൊടിക്കുന്നതിന് മുൻനിര പിൻ നിര മാധ്യമ പ്രവർത്തകർ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് പറയുന്നത്. ഒരു കാര്യത്തിൽ വളരെ സന്തോഷമുണ്ട്. ഈ നാട്ടിലെ മതേതരരെക്കാണാൻ എന്റെ ഫേസ്ബുക് പേജിന്റെയോ ഞാനുമായി ബന്ധപ്പെട്ട വാർത്തകളുടെയോ ചുവടെ പോയാൽ മാത്രം മതി.
ഞാൻ ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണ്. ട്വന്റി ട്വന്റി എന്‍ഡിഎ ഘടക കക്ഷി ആയത് കൊണ്ടും ട്വന്റി ട്വന്റി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഈ നാടിനു ഗുണമുള്ളത് കൊണ്ടും തന്നെയാണ് ഞാൻ അതിലേക്ക് വന്നത്. മേലിലും അങ്ങനെ ആയിരിക്കും. ഇനി സജീവ പാർട്ടി പ്രവർത്തനം ഉണ്ടായിരിക്കും. നാല് ചുവർ നൽകുന്ന സ്വാതന്ത്ര്യം നിങ്ങൾ എന്നെപ്പോലെ ഉള്ളവരെ ബുള്ളിയിങ് നടത്തി സംതൃപ്തി നേടാൻ ശ്രമിക്കുമ്പോൾ ഞാൻ എന്റെ ശരികളിലൂടെ മുന്നോട്ടാണ്. നാളെ മുതൽ എന്‍ഡിഎ സ്ഥാനാർഥിയ്ക്ക് വേണ്ടി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിച്ചു തുടങ്ങും.
എന്റെ മതവും രാഷ്ട്രീയവും എന്റെ നിലപാടാണ്... നിങ്ങൾക്കും എനിക്കും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം... ജയ് ഹിന്ദ്. വന്ദേ മാതരം...’’ എന്നാണ് ലക്ഷ്മിപ്രിയ സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയയുടെ കുറിപ്പിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്.






