
ഒരു രാജമല്ലി വിടരുന്നതു പോലെ ബൈക്കോടിച്ച് മലയാളസിനിമയിലേക്ക് ചേക്കേറിയ ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബന്. സൂപ്പര്‍ഹിറ്റായി മാറിയ ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് കോളജ് കുമാരിമാരുടെ ക്രഷായി ചാക്കോച്ചന് മാറി. അക്കാലത്ത് പ്രണയലേഖനങ്ങളും വിവാഹ അഭ്യര്‍ത്ഥനകളുമൊക്കെയായി ചാക്കോച്ചന്റെ വീട്ടിലേക്ക് സ്ഥിരമായി പല പെണ്‍കുട്ടികളുടെയും കത്തുകള്‍ എത്തുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ക്രഷായി ചാക്കോച്ചന് തുടരുന്നുണ്ടെന്നുള്ളത് മറ്റൊരു സത്യം.
ഒരുപാട് സുന്ദരിമാരുടെ ഉറക്കം കെടുത്തിയ ചാക്കോച്ചന്റെ ഉറക്കം കെടുത്തിയത് ഒരേയൊരാള്‍ മാത്രമാണ്, പ്രിയ. പ്രണയത്തിലൂടെ ചാക്കോച്ചന് പ്രിയയെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയപ്പോള്‍ അസൂയ പിടിച്ചവരും കുശുമ്പു കുത്തിയവരും കുറച്ചൊന്നുമല്ല. കോളേജ് പഠനകാലത്തായിരുന്നു പ്രിയയെ ചാക്കോച്ചന് കണ്ടുമുട്ടുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചാക്കോച്ചനെ പരിചയപ്പെടാനെത്തിയവരുടെ കൂട്ടത്തില്‍ പ്രിയയുമുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയമായി മാറിയത്. ആ പ്രണയത്തിനും പിന്നീട് വന്നുചേര്‍ന്ന അസൂയപ്പെടുത്തുന്ന ഇവരുടെ ദാമ്പത്യത്തിനും 21 വര്‍ഷം തികയുകയാണ്.
ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന ദാമ്പത്യത്തിന്റെ സന്തോഷം പ്രണയാതുരമായ കുറിപ്പിലൂടെ പങ്കിടുകയാണ് കുഞ്ചാക്കോ ബോബന്. പ്രിയയ്ക്ക് വിവാഹവാര്‍ഷിക ആശംസ നേരുന്ന ചാക്കോച്ചന്, 21 വര്‍ഷമായി തന്റെയൊപ്പം കൂട്ടായി നില്ക്കുന്ന രാജ്ഞിയാണ് പ്രിയയെന്നാണ് കുറിച്ചിരിക്കുന്നത്. ഒരു വിവാഹ സാഹചര്യത്തില്‍ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്.
‘‘ഒരു വിവാഹ സഹചര്യത്തില്‍’.....21 വർഷത്തെ ദാമ്പത്യ രഹസ്യം....അത് വളരെ ഇഷ്ടമാണ്....എന്നും നീ ആയിരിക്കുന്നതിന് നന്ദി....എന്റെ സ്വപ്നങ്ങളുടെ രാജ്ഞി, എന്റെ ഹൃദയത്തിന്റെ രാജ്ഞി, എന്റെ ജീവിതത്തിലെ രാജ്ഞി....ഒരുമയുടെ വാർഷിക ആശംസകൾ...’’ എന്ന് കുറിച്ചാണ് പ്രിയയ്ക്കൊപ്പമുള്ള പ്രണയനിമിഷങ്ങളിലെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന് പങ്കിട്ടിരിക്കുന്നത്. ചേര്‍ത്തു പിടിച്ച നാള് മുതല്‍ യാത്രകളിലും, പരിപാടികളിലുമെല്ലാം ചാക്കോച്ചനൊപ്പമായി പ്രിയയും ഉണ്ടാവാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ മകന് ഇസഹാക്കാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചില യാത്രകളില്‍ ഇസുവും ഒപ്പം ചേരാറുണ്ട്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചാക്കോച്ചനും പ്രിയയ്ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ടൊവിനോ, രമേഷ് പിഷാരടി, മഞ്ജു വാര്യർ, വിനയ് ഫോർട്ട്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങള്‍ ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നിട്ടുണ്ട്. ‘ജീവനും ജീവന്റെ ജീവനും’ എന്നാണ് രമേഷ് പിഷാരടി കമന്റിട്ടത്.
റൊമാന്റിക് ഹീറോയായി അഭിനയിച്ച് മടുപ്പു തോന്നിയപ്പോള്‍ ഇടയ്ക്ക് ചാക്കോച്ചന് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുത്തിരുന്നു. അങ്ങനെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കും താരം തിരിഞ്ഞു. അപ്പോഴും പ്രിയയായിരുന്നു ചാക്കോച്ചന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചാക്കോച്ചന്, തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. നായകവേഷം മാത്രമല്ല ക്യാരക്ടര്‍ റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് ചാക്കോച്ചന് തെളിയിച്ചത് രണ്ടാം വരവിലാണ്. ഗംഭീരമായ അവസരങ്ങള്‍ ലഭിച്ചതിനാല്‍ ഇന്നും ചാക്കോച്ചന് മലയാള സിനിമയില്‍ തന്റെ ഇരിപ്പിടം അങ്ങനെ തന്നെ നിലനിര്‍ത്തുന്നുണ്ട്.
അതേ സമയം, ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.






