
ആലപ്പുഴ: തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്ത് പിണറായി വിജയന് മലബാറില്‍ മാത്രമറിയപ്പെടുന്ന നേതാവായിരുന്നുവെന്നും തിരുവിതാംകൂറില്‍ അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ലെന്നും ജി സുധാകരന്. എസ്.എഫ്.ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായ തനിക്ക് വ്യക്തമായ രാഷ്ട്രീയ അടിത്തറയുണ്ടെന്നും തന്നെ ആരും വളര്‍ത്തിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ ക്രിമിനലുകളുടെ നിരന്തരമായ വേട്ടയാടല്‍ മൂലമാണ് പാര്‍ട്ടിവിടാനും വീണ്ടും മത്സരിക്കാനും തീരുമാനിച്ചത്. തന്നെ ആരും പുറത്താക്കിയതല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരം പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കില്‍ 50,000-ത്തിലധികം വോട്ടുകള്‍ക്ക് താന്‍ ജയിക്കുമായിരുന്നു. ഇത്തവണ അമ്പലപ്പുഴയില്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ഇന്ന് അസഭ്യം പറയുന്നതിനെയാണ് രാഷ്ട്രീയമായി സി.പി.ഐ.എം നേതാക്കള്‍ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
64 എം.പിമാരുണ്ടായിരുന്ന പ്രതാപകാലത്തുനിന്നും വെറും 6 പേരിലേക്ക് പാര്‍ട്ടി ചുരുങ്ങിയതില്‍ പിണറായി വിജയന് വലിയ പങ്കുണ്ടെന്നും സുധാകരന് ആരോപിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണ താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ ബി.ജെ.പി ഒരു മതേതര പ്രസ്ഥാനമല്ലാത്തതിനാല്‍ അവരുടെ പിന്തുണ തേടിയിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ നരകതുല്യമാക്കി മാറ്റിയെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍.ഡി.എഫിന് ലഭിക്കില്ലെന്നും അദ്ദേഹം പ്രവചിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് പോളിറ്റ് ബ്യൂറോയില്‍ നിഷ്ക്രിയനായിരുന്നുവെന്നും, സജി ചെറിയാനെപ്പോലെയുള്ളവര്‍ ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുന്നുവെന്നും ആരോപിച്ച സുധാകരന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.






