
ന്യൂഡല്‍ഹി: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ കുടുങ്ങിപ്പോയ 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അര്‍മേനിയ വഴി ശനിയാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തി. ചെന്നൈ വിമാനത്താവളത്തിലാണ് ഇവര്‍ ഇറങ്ങിയത്.
ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയനോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നന്ദി പറഞ്ഞു. ഒരു മാസത്തിലേറെയായി തുടരുന്ന ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് അര്‍മേനിയ, അസര്‍ബൈജാന്‍ അതിര്‍ത്തികള്‍ വഴി 1,500-ലധികം ഇന്ത്യന്‍ പൗരന്മാര്‍ ഇതിനകം ഇറാന്‍ വിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു: 'ഇറാനില്‍ കഷ്ടപ്പെട്ടിരുന്ന നമ്മുടെ സഹോദരങ്ങള്‍ സ്വന്തം കുടുംബത്തിലേക്കും ജന്മനാട്ടിലേക്കും മടങ്ങിയെത്തുന്ന സന്തോഷകരമായ ദിവസമാണിന്ന്. എല്ലാ മത്സ്യത്തൊഴിലാളികളെയും ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. വളരെ പ്രയാസകരമായ യാത്രയായിരുന്നു ഇത്, മറ്റൊരു രാജ്യമായ അര്‍മേനിയയിലെത്താന്‍ അവര്‍ക്ക് 20 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നു.'
പശ്ചിമേഷ്യന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവല്ലയില്‍ നടന്ന എന്‍ഡിഎ റാലിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു: 'തിരഞ്ഞെടുപ്പുകള്‍ വരും പോകും, പക്ഷേ ഇന്ത്യക്കാരുടെ സുരക്ഷ, പ്രത്യേകിച്ച് ഗള്‍ഫിലുള്ള മലയാളികളുടെ സുരക്ഷ എന്റെ പ്രധാന മുന്‍ഗണനയാണ്, അത് ഞാന്‍ ഉറപ്പാക്കും.'
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് പുറമെ ഗോവ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. 'അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇതില്‍ താല്‍പ്പര്യമില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് അവര്‍ നടത്തുന്നത്. ഇത് വെറും രാഷ്ട്രീയ ആക്രമണത്തിന് വേണ്ടിയാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






