
രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു. മുസ്ലീം ലീഗിന് യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.
സ്വന്തം പാർട്ടിയിലെ കാര്യം രാജീവ് ചന്ദ്രശേഖർ നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. എന്താണ് രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചു.
അതേസമയം, സിപിഎം ശവം തീനികൾ ആണെന്ന് വി ഡി സതീശൻ ആവർത്തിച്ചു. വിഴിഞ്ഞം, ഗെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയത് യുഡിഎഫ് സർക്കാരാണ്. അഞ്ച് ലക്ഷം വീട് വെച്ചുകൊടുത്തത് 10 വർഷം കൊണ്ടാണ്. ഉമ്മൻചാണ്ടി സർക്കാർ 5 വർഷം കൊണ്ട് നാലര ലക്ഷത്തിലേറെ വീട് നൽകി. ഗെയിൽ പദ്ധതിയെ അന്നു എതിർത്തത് ഇന്നത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും അദ്ദേഹം പറഞ്ഞു.






