
ന്യൂഡൽഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്.
2020-ൽ രാജസ്ഥാനിൽ എട്ട് മാസത്തിനുള്ളിൽ 11 കസ്റ്റഡി മരണങ്ങൾ നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തത്. രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ ക്യാമറകൾ ഉണ്ടായിരിക്കണമെന്ന് നിർദേശിച്ച കോടതി.
തിങ്കഴാഴ്ച കേസ് പരിഗണിച്ച കോടതി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിലവിൽ ക്യാമറ സൗകര്യമുണ്ടെന്നും ഏതൊരു ഉദ്യോഗസ്ഥനും ഫോണിലൂടെ ലോഗിൻ ചെയ്ത് തൽസമയ ദൃശ്യങ്ങൾ കാണാൻ സാധിക്കുമെന്നും നിരീക്ഷിച്ചു. കേരളത്തെ മാതൃകയാക്കി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾക്കും ഈ സംവിധാനം നടപ്പിലാക്കിക്കൂടാ എന്ന് ചോദിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട് കേരളവുമായി ചർച്ച നടത്തണമെന്നും നിർദേശിച്ചു. കേസിന്റെ തുടർന്നുള്ള നടപടികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.






