
ബര്‍പേട്ട: അതിര്‍ത്തിയിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നതിന് പകരം പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കളും പാകിസ്താനും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്ത്യയുടെ ആഗോള നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമിലെ ബര്‍പേട്ടയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യന്‍ സൈന്യം പാകിസ്താനെ മുട്ടുകുത്തിച്ചപ്പോള്‍, അയല്‍രാജ്യത്തെ പുകഴ്ത്താനാണ് കോണ്‍ഗ്രസ് താല്പര്യം കാണിച്ചതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും എയര്‍ സ്‌ട്രൈക്കിന്റെയും വിശ്വാസ്യത ചോദ്യം ചെയ്തവര്‍ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകര്‍ക്കാനാണ് ശ്രമിച്ചത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാതെ വര്‍ഷങ്ങളോളം സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിനെതിരെ തന്റെ സര്‍ക്കാര്‍ സൈനിക ക്ഷേമത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിലെ പ്രധാന വെല്ലുവിളിയായ അനധികൃത കുടിയേറ്റ വിഷയത്തില്‍ വോട്ടിന് വേണ്ടി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ പരസ്യമായി സംരക്ഷിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ബിജെപി സര്‍ക്കാര്‍ ഇവിടുത്തെ തദ്ദേശീയരായ ജനങ്ങളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി മോദി പറഞ്ഞു.
അസമിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസിന് വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണമില്ലെന്നും അഴിമതി നടത്താന്‍ സൗകര്യപ്രദമായ ഹ്രസ്വകാല പദ്ധതികളിലാണ് അവര്‍ക്ക് താല്പര്യമെന്നും മോദി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ മികച്ച രീതിയില്‍ കര്‍ഷകരെ സഹായിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചുവെന്ന് മോദി കണക്കുകള്‍ നിരത്തി വ്യക്തമാക്കി.
2014-ന് മുമ്പുള്ള പത്ത് വര്‍ഷം നെല്‍കര്‍ഷകര്‍ക്ക് 4 ലക്ഷം കോടി രൂപ ലഭിച്ചപ്പോള്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അത് 16 ലക്ഷം കോടിയായി ഉയര്‍ത്തി. അസമിലെ കര്‍ഷകര്‍ക്കായി മാത്രം 7,500 കോടി രൂപ ഈ പദ്ധതിയിലൂടെ കൈമാറി. ആഗോളതലത്തില്‍ വളത്തിന്റെ വില വര്‍ദ്ധിച്ചപ്പോഴും അതിന്റെ ഭാരം കര്‍ഷകരിലേക്ക് എത്താതെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






