
ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാര്‍ തള്ളി. 193 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട സംയുക്ത നിവേദനമാണ് ഇതോടെ അപ്രസക്തമായത്.
ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ശേഷം, നോട്ടീസ് സ്വീകരിക്കാതിരിക്കാനുള്ള തങ്ങളുടെ സവിശേഷാധികാരം വിനിയോഗിക്കുന്നുവെന്ന് സ്പീക്കറും ഉപരാഷ്ട്രപതിയും വ്യക്തമാക്കി. അതേസമയം നടപടിക്രമങ്ങള്‍ പാലിക്കാതെയൂം വ്യക്തമായ കാരണങ്ങള്‍ കാണിക്കാതെയുമാണ് നോട്ടീസ് നിരസിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 130 ലോക്സഭാംഗങ്ങളും 63 രാജ്യസഭാംഗങ്ങളുമാണ് നിവേദനത്തില്‍ ഒപ്പിട്ടത്.
തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പ്രധാനമായും ആറ് പരാതികളാണ് ഇംപീച്ച്മെന്റ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഔദ്യോഗിക പദവിയിലിരുന്ന് വിവേചനപരമായ രീതിയില്‍ പെരുമാറുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിലെ അന്വേഷണം മനഃപൂര്‍വം തടസ്സപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഭരണഘടനാ സ്ഥാപനത്തിന്റെ സുതാര്യത തകര്‍ക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ നടത്തുന്നു. ഇത്രയുമായിരുന്നു ആരോപണം.
നോട്ടീസ് തള്ളിയ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യസഭയില്‍ മുന്‍പ് സമാനമായ നിവേദനം സ്വീകരിച്ച അധ്യക്ഷന് എന്ത് സംഭവിച്ചു എന്ന് ഏവര്‍ക്കും അറിയാമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് പരിഹസിച്ചു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഭരണഘടനാപരമായ ഈ നീക്കത്തെ അധ്യക്ഷന്മാര്‍ തടഞ്ഞതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.
ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെങ്കില്‍ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്യമായ കഠിനമായ നടപടിക്രമങ്ങള്‍ (ഇംപീച്ച്മെന്റ്) ആവശ്യമാണ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെയേ നടപ്പിലാക്കാന്‍ സാധിക്കൂ.






