
ദോഹ: ഏപ്രിൽ 9ന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കെതിരെ ജനങ്ങൾ വിധിയെഴുതണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ചാ സദസ്സ് ആഹ്വാനം ചെയ്തു.രാജ്യത്തെ മതേതര ശക്തികൾ കരുത്താർജിക്കേണ്ടത് അനിവാര്യമാണെന്ന് 'ജനപക്ഷ ജനാധിപത്യം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കേരളത്തിലും രാജ്യത്തും വിദ്വേഷ ആശയങ്ങൾക്കെതിരെ കരുത്തുറ്റ ബദൽ ഉയരണം. തീവ്രവലതുപക്ഷ പാതയിൽ സഞ്ചരിക്കുന്നവരെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമാണ്.അധികാരത്തുടർച്ചയ്ക്കായി ഇടതുപക്ഷം നടത്തുന്ന 'സോഷ്യൽ എൻജിനീയറിങ്' പദ്ധതികൾ കേരളത്തിന്റെ സാമൂഹിക കെട്ടുറപ്പിൽ വിള്ളലുണ്ടാക്കിയെന്ന് ചർച്ച വിലയിരുത്തി. സമുദായ ധ്രുവീകരണത്തിന് സി.പി.എമ്മും സർക്കാരും കക്ഷിചേരുന്നത് ദീർഘകാലാടിസ്ഥാനത്തിൽസാമൂഹികാഘാതമുണ്ടാക്കും.കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പൗരാവകാശ പ്രസ്ഥാനങ്ങളെയും ജനകീയ സമരങ്ങളെയും ഫാസിസ്റ്റ് പ്രവണതകളോടെയാണ് സർക്കാർ നേരിട്ടത്. ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ തുടർഭരണത്തിൽ ഹനിക്കപ്പെടുകയാണെന്നും ചർച്ചാ സദസ്സ് കുറ്റപ്പെടുത്തി.പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഖത്തർ വൈസ് പ്രസിഡണ്ട് അഷ്‌റഫ് നന്നമുക്ക്, കെ.എം.സി.സി വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട്, കരുണ ഖത്തർ ജനറൽ സെക്രട്ടറി ശ്രീജു ബാലൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാൻ മാള ചർച്ച നിയന്ത്രിച്ചു. അനീസ് കൊടിഞ്ഞി, നിജാം കൊല്ലം, സിയാദ് ആലപ്പുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി നിഹാസ് എറിയാട് സമാപന പ്രസംഗം നടത്തി.
ഷഫീക്ക് അറയ്ക്കൽ






