
അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് 2021ല്‍ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി മാറിയ താരമാണ് അഖില്‍ മാരാര്‍. സംവിധായകന്‍ എന്നതിലുപരി ബിഗ് ബോസ് മലയാളം സീസണ്‍ 5 വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അഖിലിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്ന അഖില്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി വിജയകിരീടം നേടി.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നടിച്ചു പറയുന്നതിന്റെ പേരില്‍ വൈറലായിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ ഇലക്ഷനില്‍ തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിച്ചിരുന്നു. തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥിയായ താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്നും ഇന്ത്യയിൽ നിന്ന് ഒഴിവാക്കിച്ചുവെന്നുമുള്ള ആരോപണം ഉന്നയിക്കുകയാണ് സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്‌മെന്റിലെ ആളുകളെ കോടതി കയറ്റുമെന്നും അഖിൽ മാരാർ ഫെയ്സ് ബുക്കില്‍ കുറിച്ചു. തൽക്കാലം വാ മൂടിക്കെട്ടിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ മുന്നറിയിപ്പ് നൽകി.
‘‘തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..
എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..
പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...
നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും...’’ എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.






