കാലാവസ്‌ഥാ വ്യതിയാനമെന്ന ആഗോള വെല്ലുവിളിക്കെതിരേയുള്ള പോരാട്ടത്തില്‍ 'ഗേ്ലാബല്‍ സൗത്തിന്റെ' ശബ്‌ദമായി മാറിയ ഇന്ത്യ, 2028ലെ യു.എന്‍. കാലാവസ്‌ഥാ ഉച്ചകോടിക്ക് (സി.ഒ.പി. 33) ആതിഥേയത്വം വഹിക്കാനില്ലെന്ന തീരുമാനം രാജ്യാന്തര തലത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. 2023ല്‍ ദുബായില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് പ്രഖ്യാപിച്ച താല്‍പര്യത്തില്‍നിന്നാണ് രാജ്യം ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കുന്നത്. യു.എന്‍. കാലാവസ്‌ഥാ ഏജന്‍സിക്ക് ഇന്ത്യ ഔദ്യോഗികമായി കത്തു നല്‍കിയതോടെ, സിയോളിന് (ദക്ഷിണ കൊറിയ) വഴിമാറിക്കൊണ്ട് ഇന്ത്യ സ്വീകരിച്ച ഈ നിലപാടിനു പിന്നിലെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.
വാക്കില്‍നിന്ന് പ്രവൃത്തിയിലേക്ക്
2002ല്‍ ഡല്‍ഹിയില്‍ നടന്ന എട്ടാം ഉച്ചകോടിക്കു ശേഷം ഇന്ത്യയിലേക്ക് കാലാവസ്‌ഥാ ചര്‍ച്ചകളുടെ കേന്ദ്രം വീണ്ടും എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വെറുമൊരു ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനേക്കാള്‍, പ്രായോഗികമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത് എന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതികരണം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പരിഷ്‌കരിച്ച കാലാവസ്‌ഥാ ലക്ഷ്യങ്ങള്‍ ഇതിനു തെളിവാണ്. 2035 ആകുമ്പോള്‍ രാജ്യത്തെ വൈദ്യുതി ശേഷിയുടെ 60 ശതമാനവും ഫോസില്‍ ഇതര സ്രോതസ്സുകളില്‍നിന്നാക്കുമെന്ന വലിയ വാഗ്‌ദാനമാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.
ഒരു വശത്ത് ഉച്ചകോടി സംഘടിപ്പിക്കാനുള്ള വന്‍തോതിലുള്ള സാമ്പത്തികലോജിസ്‌റ്റിക് ബാധ്യതകള്‍ ഒഴിവാക്കി, ആ തുകയും ഊര്‍ജവും നേരിട്ടുള്ള പരിസ്‌ഥിതി സൗഹൃദ പദ്ധതികളിലേക്ക് തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നും കരുതാം.
നയതന്ത്രത്തിലെ നിശബ്‌ദത
എങ്കിലും, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം ഇത്തരമൊരു പിന്മാറ്റം നയതന്ത്രതലത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 2025 ജൂലൈയില്‍ ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കുകയും ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ താല്‍പര്യത്തെ അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്യുകയും ചെയ്‌ത ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം. 2028ലെ രാജ്യത്തിന്റെ മറ്റ് ആഭ്യന്തര-രാജ്യാന്തര പ്രതിബദ്ധതകള്‍ പുനഃപരിശോധിച്ചതാണ് കാരണമായി പറയുന്നതെങ്കിലും, ആഗോള കാലാവസ്‌ഥാ രാഷ്‌ട്രീയത്തില്‍ ഇന്ത്യയുടെ സ്വാധീനം കുറയാന്‍ ഇത് കാരണമാകുമോ എന്ന ആശങ്ക ചിലര്‍ പങ്കുവയ്‌ക്കുന്നുണ്ട്.
ദക്ഷിണ കൊറിയയുടെ വരവും ഇന്ത്യയുടെ പ്രസക്‌തിയും
ഇന്ത്യയുടെ പിന്മാറ്റത്തോടെ ഏഷ്യ-പസഫിക് മേഖലയില്‍നിന്ന് ദക്ഷിണ കൊറിയ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത്. എന്നാല്‍, ഉച്ചകോടിക്ക് വേദിയാകുന്നില്ല എന്നത് കൊണ്ട് മാത്രം കാലാവസ്‌ഥാ ചര്‍ച്ചകളില്‍ ഇന്ത്യയുടെ പ്രസക്‌തി കുറയുന്നില്ല. വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലും സാങ്കേതിക കൈമാറ്റത്തിലും വികസിത രാജ്യങ്ങള്‍ കാട്ടുന്ന അലംഭാവത്തെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്.
ഗേ്ലാബല്‍ സൗത്തിന്റെ നേതൃത്വവും ഇന്ത്യയുടെ ഉത്തരവാദിത്വവും
വികസ്വര രാജ്യങ്ങളുടെ ശബ്‌ദമായിട്ടാണ് ഇന്ത്യ രാജ്യാന്തര വേദികളില്‍ അറിയപ്പെടുന്നത്. ഉച്ചകോടി നടത്താനില്ലെന്ന തീരുമാനം ഈ നേതൃത്വത്തെ ബാധിക്കുമോ എന്ന ചോദ്യം പ്രസക്‌തമാണ്. വികസിത രാജ്യങ്ങള്‍ അവരുടെ വാഗ്‌ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍, ഇന്ത്യയെപ്പോലൊരു രാജ്യം ആതിഥേയത്വം വഹിക്കുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വലിയ കരുത്താകുമായിരുന്നു. എന്നാല്‍, ഉച്ചകോടി സംഘടിപ്പിക്കുന്നതിലെ 'ലോജിസ്‌റ്റിക്‌സ്' തിരക്കുകളില്‍നിന്ന് മാറിനിന്ന്, നയപരമായ ചര്‍ച്ചകളില്‍ കൂടുതല്‍ ശക്‌തമായി ഇടപെടാന്‍ ഈ ഒഴിവ് ഇന്ത്യയെ സഹായിച്ചേക്കാം.
സാമ്പത്തിക മുന്‍ഗണനകളും ആഭ്യന്തര വികസനവും
ഒരു സി.ഒ.പി. ഉച്ചകോടി എന്നത് കേവലം ഒരു മീറ്റിങ്ങല്ല. ഏതാണ്ട് 190ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, ഭരണത്തലവന്മാര്‍, പരിസ്‌ഥിതി പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന ബ്രഹ്‌മാണ്ഡ പരിപാടിയാണത്. ജി20 ഉച്ചകോടി സമയത്ത് ഇന്ത്യയുടെ സംഘാടക മികവ് ലോകം കണ്ടതാണ്. എങ്കിലും, നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരം വലിയ ചിലവുകള്‍ ഒഴിവാക്കി, ആ തുക രാജ്യത്തെ പുനരുപയോഗ ഊര്‍ജ പശ്‌ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ബുദ്ധിപരമായ നീക്കമായി പല വിദഗ്‌ധരും വിലയിരുത്തുന്നു.
ടെക്‌നോളജി ട്രാന്‍സ്‌ഫറും ഹരിത ഹൈഡ്രജന്‍ മിഷനും
നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ പോലുള്ള പദ്ധതികളിലൂടെ ലോകത്തെ ഹരിത ഊര്‍ജ ഹബ്ബായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2035 ആകുമ്പോള്‍ എമിഷന്‍ തീവ്രത 47% കുറയ്‌ക്കണമെങ്കില്‍ വന്‍തോതിലുള്ള സാങ്കേതിക മാറ്റം ആവശ്യമാണ്. ആതിഥേയത്വം വഹിക്കുന്നതിനേക്കാള്‍, ഈ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ് ഇന്ത്യ ഇപ്പോള്‍ 'ഫാസ്‌റ്റ് ട്രാക്ക്' മോഡില്‍ പ്രാധാന്യം നല്‍കുന്നത്.




