
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍ ബില്‍ അവതരണത്തെ 207 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ എതിര്‍ത്ത്് വോട്ടു രേഖപ്പെടുത്തിയത് 126 പേരായിരുന്നു. പാര്‍ലമെന്റില്‍ മൂന്നില്‍രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കാനാകും. ബില്‍ അവതരണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു. ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്. ഭരണഘടനയുടെ അടിസ്ഥാനത്തെ തകര്‍ക്കുന്നതാണ് നീക്കമെന്നും ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ബില്ലിനെതിരായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി. ബില്ലില്‍ പ്രതിപക്ഷ ചര്‍ച്ചക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കും.
മുസ്ലിം-പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബില്ലില്‍ സംവരണമില്ലെന്ന് നേരത്തേ അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നെങ്കിലും മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നില്ല എന്നായിരുന്നു ഇതിന് കേന്ദ്രം നല്‍കിയ മറുപടി. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിയമനിര്‍മാണസഭകളിലെ സീറ്റെണ്ണം ഉയര്‍ത്തി വനിതാസംവരണം നടപ്പാക്കാനുള്ളതാണ് ഭരണഘടനാ ഭേദഗതി ബില്‍. മണ്ഡലങ്ങളുടെ എണ്ണം കൂട്ടി വനിതാ സംവരണം നടപ്പാക്കുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്. ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തും.
ലോക്‌സഭയിലെ പതിനെട്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. പ്രധാനമായും മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കാന്‍ സാധ്യതയുള്ളത്. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ സ്ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാനുള്ള നിര്‍ദ്ദേശവും, മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാനുള്ള മറ്റൊരു ബില്ലും ഇതില്‍ ഉള്‍പ്പെടുന്നു. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനുള്ള നീക്കത്തിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ല്‍ നിന്ന് പരമാവധി 850 ആയി ഉയര്‍ത്താനുള്ള പദ്ധതിയിലും പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.






