
ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ ലോകസമൂഹത്തിന്റെ സ്വപ്‌നഭൂമികയിലാണ് ദുബായ് എന്നും നിലകൊള്ളുന്നത്. തന്റെ കൃത്രിമ ഭംഗിയില്‍ എന്നും വിശ്വസിച്ചിരുന്ന മണലില്‍ തീര്‍ത്ത ഈ നഗരം പക്ഷേ ഇപ്പോള്‍ പ്രേതഭൂമി പോലെയായിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ നിഴലുകള്‍ സ്വപ്നനഗരത്തെ തകര്‍ത്തു കളഞ്ഞിരിക്കുയാണെന്നും പല മേഖലകളിലൂം പ്രതിസന്ധി നേരിടുന്നതായും വിദേശ മാധ്യമങ്ങള്‍. യുദ്ധത്തിന്റെ നിഴലില്‍ ഈ ആഡംബര നഗരം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് അവര്‍ പറയുന്നു.
'ദുബായ് അവസാനിച്ചു' എന്നാണ് പല വിദേശികളും ഇപ്പോള്‍ പറയുന്നത്. ഒരു കാലത്ത് വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞ ബീച്ചും വമ്പന്‍ റിസോര്‍ട്ടുകളും വിജനമാണ്. പല പ്രശസ്ത റെസ്റ്റോറന്റുകളുടെയും വരുമാനം പകുതിയായി കുറഞ്ഞു, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
കടലില്‍ നിര്‍മ്മിച്ച കൃത്രിമ ദ്വീപില്‍ ഒരു പായക്കപ്പലിന്റെ ആകൃതിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ലോകപ്രസിദ്ധമാണ്. എന്നാല്‍ ഇന്ന് സ്ഥാപനം ജീവനക്കാരെ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. ഹോട്ടലിന് മുന്നിലെ ബെന്റ്ലികളും ലംബോര്‍ഗിനികളും അപ്രത്യക്ഷമായിരിക്കുന്നു. ഹെലിപാഡ് വിജനമാണ്. യുദ്ധമാണ് യഥാര്‍ത്ഥ കാരണമെന്ന് ഏവരും സമ്മതിക്കുന്നു.
ദുബായിന്റെ വിജയത്തിന്റെ പ്രതീകമായിരുന്ന ബുര്‍ജ് അല്‍ അറബ് ഇന്ന് തകര്‍ച്ചയുടെ സ്മാരകമായി നില്‍ക്കുന്നു. ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തില്‍ ദുബായ് വെറും ബലിയാടായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'ക്ക് മറുപടിയായി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ദുബായിലെ ഡാറ്റാ സെന്ററുകളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടിരുന്നു. ബുര്‍ജ് അല്‍ അറബിന് പോലും തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായി.
ദുബായിലെ ആഡംബര ഹോട്ടലുകളും മാളുകളും ഇന്ന് പ്രേതാലയങ്ങള്‍ പോലെയാണ്. ഒരു ജ്വല്ലറിയില്‍ നട്ടുച്ച വെയിലില്‍ പോലും ആളുകള്‍ തീരെയില്ല. ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനം 90 ശതമാനം കുറഞ്ഞു. എയര്‍ കണ്ടീഷന്‍ ചെയ്ത ബാല്‍ക്കണികളുള്ള കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റുകള്‍ വാങ്ങാന്‍ ആളില്ലാതെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ ബുദ്ധിമുട്ടുന്നു.
യുദ്ധം തുടങ്ങിയ ശേഷം ദുബായിലേക്ക് എത്തിയ ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്ന് അവകാശപ്പെടുമ്പോഴും, ചുരുങ്ങിയത് 13 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് കണക്ക്. വിദേശികള്‍ പലരും രാജ്യം വിട്ടു.
മിസൈല്‍ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനോ സുരക്ഷയെക്കുറിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചോദിച്ചതിനോ നിരവധി വിദേശികള്‍ തടവിലാക്കപ്പെട്ടു. യുദ്ധം കാരണം സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. ഗോള്‍ഡ്മാന്‍ സാക്സ് പോലുള്ള വലിയ ബാങ്കുകള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ഹോട്ടല്‍ നിരക്കുകള്‍ കുത്തനെ ഇടിഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലും കുറഞ്ഞതുകതയ്ക്ക് മുറി ലഭിക്കുന്ന സ്ഥിതിയായി.






