
ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്ന രീതിയിൽ ചിത്രീകരിച്ച ഒരു പരസ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് വിഷുവിനോട് അനുബന്ധിച്ച് നല്‍കിയതാണ് ഈ പരസ്യം. എന്നാല്‍ ഈ പരസ്യം വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഒരു വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന തരത്തിലാണ് പലരും ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ഇപ്പോഴിതാ മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യ വിവാദത്തിൽ പ്രതികരണം കുറിക്കുകയാണ് ഉണ്ണി മുകുന്ദൻ. സംഭവത്തിൽ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചത്. എല്ലാകാര്യങ്ങൾക്കും ഒരുപരിധിയുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ പഠിക്കണമെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു. ‘‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു...’’ എന്നാണ് ‘വിഷു പരസ്യം’ പങ്കിട്ട് ഉണ്ണി മുകുന്ദൻ കുറിച്ചത്.
എന്നാല്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ, ‘എനിക്കതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്’ എന്ന് ഒരു ആരാധകന്‍ കുറിച്ചിരുന്നു. അതിനും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയിട്ടുണ്ട്.
‘‘ഇങ്ങനെയുള്ള അസംബന്ധങ്ങൾ ഞാൻ സഹിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ; ഓരോ തവണ നമ്മൾ നിശബ്ദരായിരിക്കുമ്പോഴും ഇത്തരം നിന്ദ്യമായ പ്രവർത്തികൾ സാധാരണമായ ഒന്നായി മാറുകയാണ് ചെയ്യുന്നത്. ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല.
മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ ഞാൻ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അർഥത്തിലും മതേതരത്വം പാലിക്കുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങളുടെ ആവശ്യമില്ല. ഇതിനെ ഒരു വിഷു പോസ്റ്ററായി കാണാൻ എനിക്ക് സാധിക്കുന്നില്ല...’’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ്. ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത വ്യക്തിയുടെ അറിവില്ലായ്മയാണ് ഇതിന് പിന്നിലെന്ന് ഹോട്ടൽ മാനേജ്‌മെന്റ് വിശദീകരിച്ചെങ്കിലും വിവാദങ്ങള്‍ കെട്ടടിങ്ങിയിട്ടില്ല.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത അര്‍ഷാദിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.






