
നടന്‍ കരുണാസിന്റെ മകന്‍ കെന്‍ കരുണാസ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ചു നായകനായി എത്തിയ ചിത്രമാണ് ' യൂത്ത്'. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ഋഷഭ് ഷെട്ടി. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും കോര്‍ത്തിണക്കിയ ചിത്രം എല്ലാ മാതാപിതാക്കള്‍ക്കുമായി സമര്‍പ്പിക്കാവുന്ന ഹൃദ്യമായ ഒന്നാണെന്ന് ഋഷഭ് ഷെട്ടി അഭിപ്രായപ്പെട്ടു.
വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് താനിരുന്നതെന്ന് ഋഷഭ് ഷെട്ടി കുറിച്ചു. രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകള്‍ ഇത്രയും മികവോടെ കൈകാര്യം ചെയ്ത കെന്‍ കരുണാസ് ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ഋഷഭ് ഷെട്ടി പ്രത്യേകം എടുത്തുപറഞ്ഞു.
‘‘വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് ഞാനിരിക്കുന്നത്. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞതാണ് ‘യൂത്ത്’. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ ആദരവാണിത്.
രചന, സംവിധാനം, അഭിനയം എന്നിവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നതും അതിൽ ഇത്രത്തോളം സൂക്ഷ്മമായ ആഴം കൊണ്ടുവരികയും ചെയ്തത് തീർച്ചയായും പ്രശംസനീയമാണ്. ഓരോ അഭിനേതാവിനെയും വളരെ സ്വാഭാവികമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സർ, ദേവദർശിനി മാം, പിന്നെ ആ സുഹൃദ് സംഘം എന്നിവരെയെല്ലാം സ്ക്രീനിൽ കാണുന്നത് വലിയൊരു സന്തോഷമായിരുന്നു.
ഈ കാഴ്ചപ്പാടിൽ വിശ്വസിച്ച സംഗീത സംവിധായകൻ ജി.വി പ്രകാശ്, ഡി.ഒ.പി വിക്കി, എഡിറ്റർ നാഷ്, നിര്‍മാതാക്കളായ കെ.സി.ആർ, സുലോചന കുമാർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കെൻ കരുണാസ് ഒരുക്കിയ ചിത്രം, യൂത്ത്. സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും.’’– റിഷഭ് ഷെട്ടി കുറിച്ചു.





