
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്. ബിജെപി ഭരണം സ്വന്തമാക്കാൻ കൊതിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ബംഗാളും തമിഴ്നാടും. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് ബംഗാൾ തെരഞ്ഞെടുപ്പു തന്നെയാണ്. ആകെയുള്ള 294 മണ്ഡലങ്ങളിൽ 152 എണ്ണത്തിലാണ് ഇന്ന് ജനവിധി നടക്കുന്നത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഇത് ജീവൻമരണ പോരാട്ടമാണ്.
കഴിഞ്ഞ 50 വർഷത്തെ വികസന മുരടിപ്പിനും അഴിമതിക്കും ക്രമസമാധാന തകർച്ചയ്ക്കും ഉള്ള പരിഹാരത്തിനാണ് ബിജെപി വോട്ട് തേടുന്നത്. എന്നാൽ, തങ്ങളുടെ ഭക്ഷണവും സംസ്കാരവും സംരക്ഷിക്കുന്നതിന് പുറത്തു നിന്നുള്ള ശക്തികളെ ഒഴിവാക്കാനും കേന്ദ്രത്തിന്റെ ശത്രുതാ മനോഭാവത്തിനെതിരെയുമാണ് മമത ബാനർജി ജനങ്ങളെ സമീപിക്കുന്നത്.
ഇന്നത്തെ വോട്ടെടുപ്പിൽ 152 മണ്ഡലങ്ങളിലായി 3.6 കോടി ആളുകൾക്കാണ് വോട്ടവകാശമുള്ളത് ഏകദേശം 80 സീറ്റുകളിൽ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
മമത നേരിടുന്ന കടുത്ത വെല്ലുവിളിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. മൂന്നര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം തുടച്ചു നീക്കി കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി അധികാരം പിടിച്ചെടുത്ത മമതയ്ക്ക് ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ നിസ്സാരമായി മറികടക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 215 സീറ്റ് നേടിയത് മമത ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു. ബിജെപി അന്ന് 77 സീറ്റുകൾ നേടി മുന്നേറ്റം കാഴ്ചവച്ചു.
എസ്‌ഐആർ വന്നതിലൂടെ 89 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് മമത ക്യാമ്പിന് ആശങ്കയാവുന്നു. ഏകദേശം 11.6% വോട്ട് ആണ് കുറയുന്നത്. കഴിഞ്ഞ തവണ തൃണമൂൽ നേടിയ ഭൂരിപക്ഷം 10% ആയിരുന്നു.
സുവേന്ദു അധികാരി തന്റെ കോട്ടയായ നന്ദിഗ്രാമിൽ മത്സരിക്കുന്നു. രണ്ടാം ഘട്ടത്തിൽ ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജിയെയും അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്. കേന്ദ്രമന്ത്രി നിസിത് പ്രമാണിക് (മാതാഭംഗ), മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് (ഖരഗ്പൂർ സദർ) എന്നിവരാണ് മത്സര രംഗത്തുള്ള ബിജെപി പ്രമുഖർ.
ഇത്തവണ 2.4 ലക്ഷത്തിലധികം ഉദ്യോഗസ്ഥരടങ്ങുന്ന 2,407 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 29-ന് നടക്കും.






