
ചെന്നൈ/കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും പശ്ചിമബംഗാളിലും വോട്ടെടുപ്പ് തുടങ്ങി. ആവേശത്തോടെ ആളുകള്‍ ബൂത്തിലെത്തുന്നതായിട്ടാണ് വിവരം. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്.
തമിഴ്‌നാട്ടില്‍ സൂപ്പര്‍താരവും സ്ഥാനാര്‍ത്ഥിയുമായ വിജയ്, രജനീകാന്ത്, അജിത്, നടിയും ബിജെപി നേതാവുമായ ഖുശ്ബുവും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെയെത്തി വോട്ടുരേഖപ്പെടുത്തി. എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ - കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം.
5.67 കോടി വോട്ടര്‍മാരാണ് തമിഴ്നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയിക്കാന്‍ 5,73,43,000 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുക. ബംഗാളില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
ബംഗാളിലും തമിഴ്‌നാട്ടിലുമായി പിടിച്ചത് 1,000 കോടിയിലേറെ രൂപയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയാണ് നടന്നത്. പണം, മദ്യം, വിലയേറിയ ലോഹങ്ങള്‍, മയക്കുമരുന്ന്, സൗജന്യ വസ്തുക്കള്‍ എന്നിവയടക്കം പശ്ചിമ ബംഗാളില്‍ ആകെ 472.89 കോടി രൂപയും തമിഴ്‌നാട്ടില്‍ 1,262 കോടി രൂപയുമാണു പിടിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 26 ന് 'തെരഞ്ഞെടുപ്പ് പിടിച്ചെടുക്കല്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ്.) നടപ്പിലാക്കിയതോടെയാണു കമ്മിഷന്റെ നീക്കം.
പരിശോധനകള്‍ നടത്തുമ്പോള്‍ സാധാരണ പൗരന്മാര്‍ക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചു. നിരീക്ഷണ സംഘങ്ങള്‍ നടത്തിയ വാഹന പരിശോധനയില്‍ തമിഴ്‌നാട്ടില്‍ പണമായി 543 കോടി രൂപ പിടിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്‌നായിക് പറഞ്ഞു.






