ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടിയായി പാർട്ടിയുടെ പ്രമുഖരായ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് ചേക്കേറുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിലൂടെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്.
ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, അശോക് മിത്തൽ, സന്ദീപ് പഥക് തുടങ്ങിയ പ്രമുഖരും ബിജെപിയിൽ ചേരുമെന്ന് ഛദ്ദ പറഞ്ഞു. രാജ്യസഭയിലെ ആം ആദ്മിയുടെ മൂന്നിൽ രണ്ട് ഭാഗം എംപി മാരും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന വാഗ്ദാനവുമായാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്. എന്നാൽ, പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് ഏറെ അകലെയാണ്. താൻ 15 വർഷക്കാലം തന്റെ യൗവ്വനം നൽകി വളർത്തിയ പാർട്ടി ഇപ്പോൾ അതിന്റെ ധാർമ്മികതയിൽ നിന്ന് ഏറെ വ്യതിചലിച്ചിരിക്കുന്നു. പാർട്ടിക്ക് ഇപ്പോൾ ദേശീയ താല്പര്യമോ ലക്ഷ്യമോ ഇല്ല എന്നും ഛദ്ദ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഭീകരതയെ ഇല്ലാതാക്കുന്നതിനും ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തിയാക്കുന്നതിനും ഉൾപ്പെടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. മോദിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിച്ചത് മൂന്ന് തവണയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമെന്ന് കരുതുന്നു. ഞങ്ങൾ തുടർന്നും രാജ്യത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുമെന്നും ഛദ്ദ പറഞ്ഞു.






