
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പേട്രിയറ്റ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തില്‍ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ആഗോള റിലീസ് മെയ് ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ ആരാധകർ ആവേശത്തിലാണ്. റിലീസിന് തൊട്ടുമുൻപ് വരെയുള്ള ആകെ അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം എത്ര നേടും എന്നത് ഇൻഡസ്ട്രിയുടെ കൗതുകമുള്ള കാത്തിരിപ്പ് തന്നെയാണ്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘പേട്രിയറ്റി’ന്റെ എന്ന പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖത്തിലാണ് താരങ്ങള്‍ തമ്മിലുള്ള രസകരമായ സംഭാഷണം. ത്തില്‍ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
‘‘എന്റെ തലമുറ മുതല്‍ നമ്മള് കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നു, പുതിയ രൂപങ്ങള്‍ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്. നമ്മള് കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക, ഓരോ കാര്യങ്ങളും കൃത്യമായി പഠിച്ചു വെച്ചിരിക്കുന്നു...ഇങ്ങനെ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ പഠിക്കാൻ വേണ്ടിയാണ് ഞാൻ മമ്മൂക്കയുടെ അടുത്ത് വന്നിരിക്കുന്നത്...’’ എന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയില്‍, ‘‘ശരിയാണ്, ഞാൻ ഇന്ന് രാവിലെ ഇതൊക്കെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്. എന്റെ ‘പ്രഥമ ശിഷ്യൻ’ എന്ന് വേണമെങ്കിൽ പറയാം...’’ എന്നാണ് മമ്മൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞ മറുപടി. താരത്തിന്റെ ഈ മറുപടി കേട്ട് കുഞ്ചാക്കോ ബോബനും വേദിയിലും സദസ്സിലുമുണ്ടായിരുന്നവരും ചിരിക്കുന്നുണ്ട്. താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതല്‍ ആഘോഷിക്കുന്നത്.
അതിനു ശേഷം കുഞ്ചാക്കോ ബോബന്റെ ചോദ്യം രാജീവ് മേനോനോടായിരുന്നു. ‘‘അല്ല, രാജീവേട്ടനോട് (രാജീവ് മേനോൻ) എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നമ്മൾ നേരത്തെ ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നല്ലോ. അതിനുമുമ്പ് ഞാൻ കേട്ടിട്ടുള്ള മറ്റൊരു കാര്യമുണ്ട്. മണിരത്നം സാറിന്റെ ‘റോജ’ എന്ന സിനിമയിൽ അരവിന്ദ് സ്വാമി ചെയ്ത വേഷത്തിലേക്ക് ആദ്യം നിർദ്ദേശിക്കപ്പെട്ടിരുന്നത് രാജീവേട്ടനെ ആയിരുന്നു എന്ന്. അന്ന് നിങ്ങൾ അത് വേണ്ടെന്ന് വെച്ചു. പിന്നീട് നമ്മൾ ഹരികൃഷ്ണൻസിൽ ഒന്നിച്ചു. എന്നാൽ ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോൾ എന്തിനാണ് വീണ്ടും അതേ സെറ്റിലേക്ക് തന്നെ തിരിച്ചു വന്നത്? അഭിനയിക്കാൻ വീണ്ടും ഞങ്ങളുടെ കൂടെ തന്നെ വരണമെന്ന് തോന്നാൻ കാരണമെന്താണ്?...’’ എന്നായിരുന്നു രാജീവ് മേനോനോടുള്ള കുഞ്ചാക്കോ ബോബന്റെ ചോദ്യം. ‘തീര്‍ച്ചയായും, ആ അനുഭവം കേൾക്കാൻ എനിക്ക് താല്പര്യമുണ്ട്...’ എന്ന് മമ്മൂട്ടിയും പറയുന്നുണ്ട്.
‘‘അതിന് ഉത്തരം വൈരമുത്തുവിന്റെ ഒരു വരിയിലുണ്ട്. ‘ഒരു വട്ടം എവിടെയാണോ തുടങ്ങുന്നത്, അവിടെ തന്നെ വന്ന് നിൽക്കും.’ ഇതൊരു സർക്കിൾ ആണ്, അല്ലെങ്കിൽ ഒരു ലൂപ്പ് ആണ്. ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്, അവ എവിടെ തുടങ്ങിയോ അവിടെ തന്നെ തിരികെയെത്തും. അതിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല...’’ എന്നാണ് രാജീവ് മേനോന് പറയുന്ന മറുപടി. സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയാണ് ഈ വീഡിയോ. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്തതായിരുന്നു അഭിമുഖം. ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു ഈ രസകരമായ സംഭാഷണം.






