
യുദ്ധാധികാര പ്രമേയത്തിന് കീഴിലുള്ള നിര്‍ണ്ണായകമായ 60 ദിവസത്തെ നിയമപരിധി അവസാനിക്കാനിരിക്കെ, ഇറാനുമായുള്ള യുഎസ് ശത്രുത ഔദ്യോഗികമായി അവസാനിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവരം വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും സെനറ്റര്‍ ചക്ക് ഗ്രാസ്ലിക്കും അയച്ച കത്തുകളില്‍, ഏപ്രില്‍ 7-ന് ശേഷം യുഎസ് സൈന്യവും ഇറാനും തമ്മില്‍ വെടിവെപ്പുകളൊന്നും നടന്നിട്ടില്ലെന്ന് ട്രംപ് പ്രസ്താവിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംഘര്‍ഷം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഈ വിഷയത്തിലെ സുപ്രധാനമായ ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു. സൈനിക ഇടപെടലുകള്‍ക്ക് അനുമതി കോണ്‍ഗ്രസ് നീട്ടിനല്കുന്നില്ലെങ്കില് 60 ദിവസത്തിനുള്ളില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് യുദ്ധാധികാര പ്രമേയം പ്രസിഡന്റിനോട് ആവശ്യപ്പെടുന്നുണ്ട്.
യുഎസും ഇസ്രായേലും ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇത് ഇറാന്റെ തിരിച്ചടിക്കും ആഗോള ഊര്‍ജ്ജ വിപണിയിലെ അസ്ഥിരതയ്ക്കും കാരണമായിരുന്നു. യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസില്‍ നിക്ഷിപ്തമാണെങ്കിലും, സംഘര്‍ഷാവസ്ഥ ലഘൂകരിക്കപ്പെട്ടതോടെ അവര്‍ ഈ വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയായിരുന്നു.
ഏപ്രില്‍ ആദ്യം നടന്ന വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തെ നിയമപരിധി തടഞ്ഞുവെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. വെടിനിര്‍ത്തല്‍ നിലവിലിരിക്കുമ്പോള്‍ നിയമപരമായ സമയപരിധി 'നിലയ്ക്കുകയോ അല്ലെങ്കില്‍ തടസ്സപ്പെടുകയോ' ചെയ്യുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് നിയമസഭാംഗങ്ങളോട് പറഞ്ഞു. പ്രസിഡന്റും ഇതേ നിലപാടാണ് കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുന്നത്.
വെടിനിര്‍ത്തല്‍ തുടരുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇറാനിയന്‍ തുറമുഖങ്ങളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഒരു യുദ്ധതന്ത്രമായാണ് പലരും കാണുന്നത്. ആവശ്യമെങ്കില്‍ ആക്രമണം ഉടന്‍ പുനരാരംഭിക്കുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. 50,000-ത്തിലധികം യുഎസ് സൈനികര്‍ ഇപ്പോഴും മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനില്‍ നിന്നും അവരുടെ സഖ്യകക്ഷികളില്‍ നിന്നുമുള്ള ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
മുന്‍ ഭരണകൂടങ്ങളുടെ നടപടികളുമായും ഈ തര്‍ക്കം ഒത്തുപോകുന്നുണ്ട്. 60 ദിവസത്തെ പരിധിക്ക് അപ്പുറം സൈനിക നടപടികള്‍ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ മുന്‍ പ്രസിഡന്റുമാരും യുദ്ധാധികാര പ്രമേയത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ നിയമം ഒരിക്കലും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ട്രംപിന്റെ നിലപാട്.






