
ചെന്നൈ: തമിഴ്നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും.
വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐ- സിപിഎം. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്.ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി.






