
മൂലമറ്റം: കാര്‍ഷിക വസ്തുക്കളുടെ വിലയിടിവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം കര്‍ഷകര്‍ കൂട്ടത്തോടെ മലയിറങ്ങുന്നു. ഇടാട്, ഇലപ്പള്ളി, കണ്ണിക്കല്‍, പൊട്ടന് പടിമല, മുതിയാമല തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് കര്‍ഷകര്‍ കൂട്ടത്തോടെ മലയിറങ്ങുന്നത്.
കാര്‍ഷികവസ്തുക്കളുടെ വിലയിടിവിനും കാട്ടുമൃഗശല്യത്തിനുമൊപ്പം തൊഴിലില്ലായ്മയും ഗതാഗത സൗകര്യക്കുറവുമെല്ലാം ഇതിനു കാരണമാണ്. കൂടാതെ വനംവകുപ്പിന്റെ ശല്യവും കൂടിയാകുമ്പോള്‍ പിടിച്ചുനില്ക്കാന് പറ്റാതെ ആളുകള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് മലയിറങ്ങി പോകുന്നു. ആരും സഹായത്തിന് കൂടെയില്ലാതാകുമ്പോള് ഇവര്‍ക്ക് വേറെ മാര്‍ഗമില്ല. നിയുക്ത എം.എല്‍.എ റോയി കെ. പൗലോസ് ഇക്കാര്യത്തില്‍ ഇടപെട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങള്‍ക്കു ദിവസവും വില കൂട്ടുകയാണ്. കാര്‍ഷിക വസ്തുകള്ക്കു വിലയില്ല. കൊക്കോയും കൊടിയും തെങ്ങുമെല്ലാം രോഗം വന്നു നശിക്കുന്നു. യുവതീയുവാക്കള്‍ തൊഴിലില്ലാതെ നാടുവിടുന്നു. ഗ്യാസിനുപോലും വില കൂട്ടി സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കര്‍ഷകന്റെ കാര്യങ്ങള്‍ നോക്കാന്‍ രാഷ്ട്രീയക്കാരോ സര്‍ക്കാരുകളോ തയാറാകുന്നില്ല.
കേരളത്തിന്റെ നിലനില്പ് തന്നെ കാര്‍ഷിക വൃത്തിയിലൂടെയാണ് .എന്നിട്ടും കര്‍ഷകരുടെ കാര്യത്തില്‍ ആരും താല്പര്യം കാണിക്കുന്നില്ലെന്നാണ് അവരുടെ കുറ്റപ്പെടുത്തല്‍. ബാങ്കുകളില്‍ നിന്നും മറ്റും വായ്പ എടുത്ത് കുട്ടികളെ പഠിപ്പിച്ച രക്ഷിതാക്കള്‍ ഇന്ന് കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. ആവശ്യത്തിന് റോഡുകളില്ല. ഉള്ളത് നന്നാക്കാറുമില്ല. മലമ്പ്രദേശങ്ങളില്‍ കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുന്നു.
ലക്ഷങ്ങള്‍ മുടക്കി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടങ്കിലും അതെല്ലാം പാഴായി പോകുന്നു. കാട്ടുമൃഗങ്ങളെ വെടിവയ്ക്കാന്‍ പറയുന്നുണ്ടങ്കിലും ലൈസന്‍സുള്ള തോക്കുകാര്‍ക്ക് അനുമതി കൊടുക്കാത്തതും കര്‍ഷകര്‍ക്കു വിനയാണ്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മലമ്പ്രദേശങ്ങളില്‍ ജനങ്ങള്‍ താമസിക്കുമെന്ന് അവര്‍ ചോദിക്കുന്നു. ജനങ്ങള്‍ ഇല്ലാത്തതുകൊണ്ട് പല സ്ഥലങ്ങളിലും പള്ളികളും അമ്പലങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഭൂരിഭാഗം ആളുകളും സൗകര്യപ്രദമായി വീടുകള്‍ വാടകക്ക് എടുത്ത് സ്വന്തം വിടുപേക്ഷിച്ച് പോകുകയാണ്. അത്തരം വീടുകള്‍ കിടന്നു നശിക്കുകയാണ്. ജനങ്ങളുടെ വികാരം മാനിച്ച് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






