
കോഴിക്കോട്: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ കോണ്‍ഗ്രസില്‍ പോര് തുടരുമ്പോള്‍ മുഷിഞ്ഞ് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ളീംലീഗും. പ്രശ്നം തങ്ങളുടേതാണെന്ന നിലപാടില്‍ കോണ്‍ഗ്രസ് മറ്റുള്ളവരുടെ വായടപ്പിക്കല്‍ നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതും തെരുവില്‍ മൂന്ന് നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ തെരുവില്‍ എത്തിയിരിക്കുന്നതും ലീഗിനെ അങ്ങേയറ്റം മുഷിപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി.
ലീഗ് നടത്തുന്നത് വി.ഡി. സതീശനായുള്ള ഒരു വാദമല്ല, മറിച്ച് യു.ഡി.എഫിനുള്ളിലെ മുസ്ലിം ലീഗിന്റെ മാറുന്ന രാഷ്ട്രീയ വിലപേശല്‍ ശേഷിയുടെയും ദീര്‍ഘകാല തന്ത്രങ്ങളുടെയും ഭാഗം കൂടിയാണ്. സാധാരണഗതിയില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്യമായി ഇടപെടാത്ത ശൈലിയാണ് ലീഗിന്റേത്. എന്നാല്‍ ഇത്തവണ കെ.സി. വേണുഗോപാലിനെതിരെ ശക്തമായ നിലപാട് എടുത്ത അവര്‍ വി.ഡി. സതീശന് നിരുപാധികമായ പിന്തുണ നല്‍കുന്നതും കണ്ടിരുന്നു. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയിലുള്ള തങ്ങളുടെ അധികാരം കൃത്യമായി രേഖപ്പെടുത്താനാണ് ലീഗിന്റെ ശ്രമം.
ലീഗ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതിന് പിന്നില്‍ കേവലം വ്യക്തിബന്ധം മാത്രമല്ല. സതീശന്റെ നേതൃത്വം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ യു.ഡി.എഫി ന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്ന് ലീഗ് വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭാ കാലയളവില്‍ സതീശന് എടുത്ത പല നിലപാടുകളും മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഈ കൂട്ടത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ സാധ്യത എന്ന ഒരു 'റിസ്ക്' ഒഴിവാക്കാനും അവര്‍ ആഗ്രഹിക്കു ന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് ഭരണപക്ഷത്തിന് അനുകൂലമാകുമോ എന്ന ഭയം ലീഗിനുണ്ട്.
പുതിയൊരാള് മുഖ്യമന്ത്രിയാകാന്‍ സീറ്റ് ഒഴിയേണ്ടി വന്നാല്‍, ആ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കുക വഴി കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കള്‍ മാത്രം തീരുമാനിച്ചാല്‍ പോരാ. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും അപ്പുറം ജനവികാരവും സഖ്യകക്ഷികളുടെ താല്‍പ്പര്യവും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ മുന്നണി ബന്ധം തന്നെ ഉലയുമെന്ന സന്ദേശം കൂടിയാണ് മുസ്ളീംലീഗ് ഇതിലൂടെ നല്‍കുന്നത്.






