
ചെന്നൈ: രാഹുൽ ഗാന്ധിയെ “സഹോദരാ’ എന്ന് വിളിച്ചായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. തീർച്ചയായും വരാൻ ശ്രമിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. വാക്കുപാലിച്ച് ചടങ്ങിലെത്തിയ രാഹുലിന് തന്റെ തൊട്ടടുത്താണ് വിജയ് ഇരിപ്പിടം നൽകിയത്. ടിവികെയും കോൺഗ്രസും സഖ്യത്തിലേർപ്പെടാൻ ധാരണയിലെത്തിയപ്പോഴായിരുന്നു വിജയ്യുടെ ‘സഹോദരാ’ വിളി.
ഇരുനേതാക്കളും തമ്മിൽ ദീർഘകാലത്തെ സൗഹൃദമാണുള്ളത്. വിജയ്യുടെ വൻ വിജയത്തിന് ശേഷം ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും രാഹുൽ ഗാന്ധി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തനിക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു മതേതര മുഖമായി വിജയ്യെ രാഹുൽ ഗാന്ധി കാണുന്നു എന്നതും ഇവർക്കിടയിലെ സൗഹൃദം ശക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ തന്റെ 'സുഹൃത്തുക്കളായ' പല നേതാക്കളെയും രാഹുൽ ഗാന്ധി പൂർണ്ണമായും വിശ്വസിക്കുന്നില്ല എന്നതാണ് സൗഹൃദം ശക്തമാവാനുള്ള മറ്റൊരു കാരണം.
2009-ൽ വിജയ് കോൺഗ്രസിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന്, ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന ട്വിസ്റ്റിലൂടെ, അന്ന് അദ്ദേഹം ചേരാൻ ആഗ്രഹിച്ച പാർട്ടി ഇന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വലിയ സഖ്യത്തിലെ ഒരു ചെറിയ ഘടകകക്ഷിയായി മാറിയിരിക്കുന്നു. എന്നാൽ, താൻ പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ആരും തന്നെ വിശ്വസിക്കാതിരുന്ന സമയത്ത് രാഹുൽ ഗാന്ധിയും പ്രവീൺ ചക്രവർത്തിയും ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഒരു വിഭാഗം തന്റെ കഴിവിൽ വിശ്വാസമർപ്പിച്ചത് വലിയ നേട്ടമായാണ് വിജയ് ഉയർത്തിക്കാട്ടുന്നത്.
തമിഴ്നാട്ടിൽ നിലനിൽപ്പിനായി പോരാടുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയ്യുമായുള്ള സൗഹൃദം വലിയൊരു നേട്ടവുമാണ്.നിലവിൽ തമിഴ്നാട്ടിൽ ഡി.എം.കെ-കോൺഗ്രസ് സഖ്യം അവസാനിച്ചിരിക്കുകയാണ്






