
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. സാധാരണക്കാരുടെ ആശ്രയമായ ചായയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്.
ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകൾ കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാപ്പിയുടെ വില 22–25 നിരക്കിലാണ്. പലഹാരങ്ങൾ എന്നിവയ്ക്ക് 3 രൂപ മുതൽ 8 രൂപ വരെ വർധനയുണ്ട്. ചപ്പാത്തിക്ക് ഒരു രൂപ മുതൽ 5 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. പാചകവാതകത്തിൽ തയ്യാറാക്കുന്ന ഊണിന്റെ വില 90 ല് നിന്ന് 120 രൂപയിലേക്ക് കടന്നു. നഗരങ്ങളിൽ തൊഴിലിനെത്തുന്ന പലർക്കും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. തൊഴിലാളികൾ, ദിവസ വേതനക്കാർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരെയാണ് വിലവർധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.
അടിസ്ഥാന വില ഇനി ഇങ്ങനെ
ചായ: 15 രൂപ
എണ്ണ പലഹാരങ്ങൾ: 12, 15 രൂപ
പാെറോട്ട: 15 രൂപ
ഉൗണ്: 10 മുതൽ 20 രൂപ വരെ , താലി മീൽസ്: 20 മുതൽ 30 രൂപ വരെ
ചിക്കൻ, മീൻ, ബീഫ് കറികൾ: 30 വരെ ∙ ചിക്കൻ മീൻ, ബീഫ് ഫ്രൈകൾ: 40 വരെ
ബിരിയാണി: 40 വരെ
പാചകവാതകത്തിന്റെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ഹോട്ടലുകൾ വരും ദിവസങ്ങളിൽ വില വർധനവിലേക്ക് നീങ്ങാനാണ് സാധ്യത. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3,085 രൂപയാണ്.






