
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി തുടക്കത്തില്‍ തന്നെ വെട്ട് നേരിടുന്നു. തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകളുടെ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ പദ്ധതി നടപ്പിലാക്കുന്നത് പൊതുഗതാഗത സംവിധാനത്തിന്റെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുമെന്നും ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് മുന്നറിയിപ്പ് നല്കി.
ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങള്‍ സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തെരുവിലാക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന് പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വാഗ്ദാനങ്ങള്‍ നല്കുമ്പോള് നിലവിലെ ബസ് വ്യവസായത്തെ അത് എങ്ങനെയൊക്കെ ബാധിക്കുമെന്ന പ്രാഥമിക ചര്‍ച്ച പോലും സര്‍ക്കാര്‍ നടത്തിയില്ലെന്ന് ഉടമകള്‍ ആരോപിക്കുന്നു. സ്വകാര്യ ബസുകള്‍ പുതിയ വാഹനങ്ങളുമായി നഷ്ടം സഹിച്ചും സര്‍വീസ് നടത്തുമ്പോള്‍, പഴഞ്ചന്‍ ബസുകളുമായി ഓടുന്ന കെഎസ്ആര്‍ടിസിയെ മാത്രം സഹായിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഗതാഗത മേഖലയിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ശരിക്കും വെട്ടിലായിരിക്കുന്നത് യുഡിഎഫ് ആണ്. തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യുഡിഎഫിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് ഇതായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ ഈ പദ്ധതി നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ലിംഗഭേദം രേഖപ്പെടുത്തിയ ടിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ നടപടികള്‍ വേഗത്തിലാകുന്നത് തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന ആശങ്കയിലാണ് സ്വകാര്യ ബസ് ഉടമകള്‍.






