
ദോഹ: ഖത്തറിന്റെ മണ്ണിൽ ആതുരസേവനത്തിന്റെ വിശുദ്ധിയും സാമൂഹ്യസേവനത്തിന്റെ ആർദ്രതയും ഒരേപോലെ നെഞ്ചേറ്റുന്ന മിനിസിബി പ്രവാസികൾക്കിടയിലെ സാന്ത്വനസാന്നിധ്യമാകുന്നു.. നേഴ്സിങ് ജോലിക്ക് ശേഷമുള്ള സമയങ്ങളിൽ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിലും സാഹചര്യങ്ങളാൽ തളർന്നുപോയ പ്രവാസി മനസ്സുകൾക്ക് മുന്നിലും കരുണയുടെ തെന്നലായി അവർകടന്നുചെല്ലുന്നു.
ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ICBF) മാനേജിങ് കമ്മിറ്റി അംഗമെന്ന നിലയിൽ ഐ സി ബി എഫിലൂടെ
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മിനി നഴ്സിംഗ് പ്രൊഫഷന്റെ അന്തസ്സും കരുണയും പ്രവാസിസമൂഹത്തിൽ ഉയർത്തിപ്പിടിക്കുകയാണ്.മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നഴ്സിംഗ് സംഘടനകളിലൊന്നായ
യുണിഖിലൂടെയാണ് മിനി സിബി ഖത്തറിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വരുന്നത്.യുണിഖിന്റെ പ്രസിഡന്റായിരുന്നമിനി സിബിഅക്കാലയളവിൽ പ്രവാസികളുടെ മാനസികവും ആരോഗ്യപരവുമായ ബോധവൽക്കരണപരിപാടികളിലൂടെയും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ കലാ കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കിയും
പ്രവാസി സമൂഹത്തിൽ സുപരിചിതയായി.
ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഐ സി ബി എഫിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിനിസിബി പ്രതിനിധാനംചെയ്തപാനൽ പരാജയപെട്ടെങ്കിലും പുതിയ ഭരണസമിതിയിലേക്ക് ഇന്ത്യൻ എംബസി മിനിസിബിയെ മാനേജിങ് കമ്മിറ്റി അംഗമായി നേരിട്ട് നോമിനേറ്റ് ചെയ്തത്
പ്രവാസി സമൂഹത്തിൽ മിനിയുടെ നിസ്വാർത്ഥസേവനങ്ങൾക്കുള്ള അംഗീകാരമാണ്.തൊഴിലാളികൾക്കായി ഐ സി ബി എഫ് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകളിലും, ബോധവത്കരണ പരിപാടികളിലും സജീവമായമിനിസിബി ഐ.സി.ബി.എഫിന് കീഴിൽ അശരണരായ രോഗികൾക്ക് വീൽചെയറുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങൾ ലഭ്യമാക്കുന്ന 'ആശ്രയ' പദ്ധതിയിലും,ഐ സി ബി എഫിന്റെ ലൈബ്രറി പ്രവർത്തനങ്ങളിലും മികവാർന്ന പങ്കുവഹിക്കുന്നു.
പാലക്കാട് സ്വദേശിയും ഇപ്പോൾ കൊച്ചിയിൽ ഇടപ്പള്ളിയിൽ സ്ഥിരതാമസവുമായ മിനിസിബി ഡൽഹിയിലെ മൂന്ന് വർഷത്തെ ക്ലിനിക്കൽ അനുഭവപരിചയത്തിന് ശേഷം പത്ത് വർഷത്തോളം സൗദി അറേബ്യയിൽ വിവിധ നഴ്സിംഗ് അഡ്മിനിസ്ട്രേറ്റീവ് പദവികളിൽ സേവനമനുഷ്ഠിച്ചു. കൊച്ചി അമൃത ഹോസ്പിറ്റലിൽ നഴ്സിംഗ് ലീഡർഷിപ്പിൽ എട്ടു വർഷം പ്രവർത്തിച്ച ശേഷമാണ് ഖത്തറിലെത്തുന്നത്. 2010 മുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നഴ്സിംഗ് രംഗത്തെ നേതൃപരമായ സ്ഥാനങ്ങളിൽ സജീവമായ മിനി സിബി ഹമദിൽ സർജറി വിഭാഗത്തിലാണ്ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.
ബാച്ചിലർ ഓഫ് നഴ്സിംഗിന് പുറമെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ നേടിയ മാസ്റ്റർ ബിരുദവും ഔദ്യോഗിക മികവിന് കരുത്തേകുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് കുടുംബങ്ങളെയും രോഗികളെയും വൈകാരികമായും പ്രായോഗികമായും സഹായിക്കുന്നതിൽ മുൻനിരയിൽ നിന്നു.ജീവകാരുണ്യ പ്രവർത്തനമികവിന് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള മിനിസിബിക്ക് യുദ്ധസമാനമായ പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്ക് സഹായമെത്തിക്കാൻ നടത്തിയ ഇടപെടലുകൾക്ക് ഇന്ത്യൻ അംബാസഡറിൽ നിന്നും പ്രത്യേക അഭിനന്ദന പത്രവുംലഭിച്ചിട്ടുണ്ട്.
ഫ്ലോറൻസ് നൈറ്റിംഗേൽ തെളിച്ച വിളക്കിന്റെ വെളിച്ചം ആശുപത്രി മുറികളിൽ നിന്നും ലേബർ ക്യാമ്പുകളിലേക്കും പ്രവാസി സമൂഹത്തിലേക്കും എത്തിക്കുന്ന മിനി സിബി ആതുരസേവനത്തിനപ്പുറമുള്ള സാമൂഹ്യപ്രതിബദ്ധതയെ അടയാളപെടുത്തുന്നു.ആരോഗ്യരംഗത്തെ അനുഭവസമ്പത്തും സാമൂഹ്യസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സമന്വയിപ്പിച്ചുകൊണ്ട് മിനി സിബി നടത്തുന്ന ഇടപെടലുകൾ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് വലിയൊരു കരുത്താണ്.പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കിടയിൽ മിനി സിബിയെന്ന നഴ്സിംഗ് പ്രൊഫഷണൽ സേവനവഴിയിൽ പുതിയ മാതൃകകൾ തീർക്കുകയാണ്.
ഷഫീക്ക് അറയ്ക്കൽ






