
മലപ്പുറം: അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാട അണിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് പാണക്കാട് എത്തിയതെന്നും സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ തിരഞ്ഞെടുപ്പിൽ തനിക്ക് സഹായകമായി എന്നും ജി സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ അവർകളും കുഞ്ഞാലിക്കുട്ടി സാഹിബും പലതവണ വിളിച്ച് കാര്യങ്ങൾ ഉഷാറാക്കി. മുസ്ലിം ജനവിഭാഗം നൂറുശതമാനം മതനിരപേക്ഷത പുലർത്തുന്നവരാണെന്നും തനിക്കെതിരെ മത്സരിച്ചത് ഒരു മുസ്ലിം നാമധാരി ആയിരുന്നിട്ടും തനിക്ക് 28,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം നൽകാൻ ആ വിഭാഗം തയാറായെനും സുധാകരൻ പറഞ്ഞു.
അമ്പലപ്പുഴയിലെ 195 ബൂത്തുകളിൽ 72 ബൂത്തുകൾ മുസ്ലിം ഭൂരിപക്ഷ മേഖലകളായിരുന്നുവെന്നും അവിടെ 60 മുതൽ 95 ശതമാനം വരെ വോട്ടുകൾ തനിക്ക് ലഭിച്ചുവെന്നും സുധാകരൻ പറഞ്ഞു. മിക്കവാറും എല്ലാ ബൂത്തുകളിലും തനിക്ക് ഭൂരിപക്ഷം ലഭിക്കാനുണ്ടായ പ്രധാന കാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെളളാപ്പളളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ് ആദരിച്ചതെന്നും വർഗീയ പരാമർശങ്ങൾ ശരിയല്ലെന്ന് നേരത്തെ തന്നെ താൻ പറഞ്ഞിട്ടുളളതാണെന്നും ജി സുധാകരൻ വ്യക്തമാക്കി. മലപ്പുറത്തെ അധിക്ഷേപിച്ചത് ശരിയല്ലെന്നും മുസ്ലിംങ്ങൾക്ക് എതിരെ പറയുന്നത് ശരിയല്ലെന്ന് താൻ നേരത്തെ പറഞ്ഞിട്ടുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






