
ന്യൂഡൽഹി: രാജ്യതലസസ്ഥാനത്ത് ബസിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയെ ഡൽഹിയിൽ നിർത്തിയിട്ടിരുന്ന ഒരു സ്ലീപ്പർ ബസിനുള്ളിലേക്ക് വലിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളം ഇവർ പീഡനമനുഭവിച്ചതായാണ് വിവരം.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് കൂട്ടബലാത്സംഗത്തിനിരയായത്. രണ്ട് പുരുഷന്മാർ ചേർന്ന് ബസിനുള്ളിൽ വെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്. പ്രതികളായ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി ഡൽഹിയിലെ റാണി ബാഗ് പ്രദേശത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
പിതാംപുരയിലെ ചേരിയിൽ താമസിക്കുന്ന അതിജീവിത മംഗൾപുരിയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ്. മെയ് 11-ന് രാത്രി ജോലി കഴിഞ്ഞ് പതിവുപോലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു യുവതി. ഈ സമയം സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിൽ ഒരു സ്ലീപ്പർ ബസ് വന്ന് നിൽക്കുകയും യുവതിയെ ബസിനുള്ളിലാക്കി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
2012-ൽ ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ നടന്ന കൂട്ടബലാത്സംഗത്തെ തുടർന്ന് യുവതി മരിച്ച സംഭവം നിർഭയ കേസ് എന്ന പേരിൽ അന്താരാഷ്ട്ര ശ്രദ്ധവരെ നേടിയിരുന്നു. സുഹൃത്തിനൊപ്പം ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ആറ് പുരുഷന്മാർ ചേർന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും മൃഗീയമായ രീതിയിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ബലാത്സംഗത്തിനും കൊലപാതകത്തിനും കുറ്റക്കാരെന്ന് കണ്ടെത്തിയതിനാൽ ഇവരെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. നാല് പേരെ 2020 മാർച്ച് 20 ന് തൂക്കിലേറ്റി. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ നിയമപ്രകാരം ശിക്ഷിച്ചു.






