
നടൻ രവി മോഹനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെട്ടതിന് പിന്നാലെ കടുത്ത തീരുമാനങ്ങളുമായി ഗായിക കെനീഷ ഫ്രാൻസിസ്. നടനുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചു എന്ന സൂചനയാണ് ഗായിക നൽകിയിരിക്കുന്നത്. "ഞാൻ അവനെ സ്വതന്ത്രനാക്കുകയാണെന്നും ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണെന്നും" സമൂഹമാധ്യമത്തിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ കെനീഷ പറയുന്നു. താൻ ചെന്നൈ വിടുകയാണെന്നും സംഗീതവും തെറാപ്പിയും ഉൾപ്പെടെയുള്ള എല്ലാ കരിയറും ഉപേക്ഷിക്കുകയാണെന്നും അവർ വ്യക്തമാക്കി.
"പ്രിയപ്പെട്ടവരേ, പറയേണ്ടതിലും പറയാൻ പാടുള്ളതിലും കൂടുതൽ ഞാൻ പറഞ്ഞുകഴിഞ്ഞു. അതിൽ ഭൂരിഭാഗവും അനാവശ്യമായിരുന്നു. സ്നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്. എന്നാൽ നിശബ്ദതയോടെ ഞാൻ ഇതിൽ നിന്ന് പുറത്തുപോകുന്നു. ചിലയിടങ്ങളിൽ ഒച്ചപ്പാടുകളും ഈഗോയും മുൻവിധികളും കെട്ടുകഥകളും കൈയടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് യാതൊരു ഇടവുമില്ല. അങ്ങനെ വരുമ്പോൾ സ്നേഹത്തിന് പോലും സ്ഥാനമില്ലാതാവും. ലോകം ഇതിനകം വിധി തീരുമാനിച്ചുകഴിഞ്ഞ ഒരു മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിച്ച ഞാൻ, അതിനായി എന്നെത്തന്നെയാണ് നൽകിയത്. എന്നാൽ വിസ്മയക്കാഴ്ചകളിൽ അഭിരമിക്കുന്ന ഒരു ലോകത്ത്, അരാജകത്വങ്ങൾക്കെതിരെ ദയയ്ക്ക് അപൂർവ്വമായി മാത്രമേ നിലകൊള്ളാൻ സാധിക്കൂ.
പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, നിരീക്ഷകരോട്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോടും പരിഹസിക്കുന്നവരോടും, അയാളുടെ ജീവനുമേൽ അവകാശവാദം ഉന്നയിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ—അയാൾ ഇപ്പോൾ പൂർണ്ണമായും നിങ്ങളുടേതാണ്. ഇനി കൂടുതൽ വിശദീകരണങ്ങളില്ല; പ്രതിരോധിക്കാനുമില്ല. എന്റേതല്ലാത്ത യുദ്ധങ്ങൾ ഇനി പോരാടാനില്ല. നല്ല മനുഷ്യന്മാർക്ക് ജീവിക്കാൻ ഒരവസരം വേണമെന്നും അതിന് പിന്തുണ നൽകാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത മണ്ടത്തരമായിരുന്നു. എന്നാൽ ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
അതുകൊണ്ട് സമാധാനത്തോടെ, സ്നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു. യഥാർത്ഥ സ്നേഹത്തിനും വിശ്വസ്തതയ്ക്കും ആർദ്രതയ്ക്കും എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ ലോകം എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. ഒരുപക്ഷേ ഈ തലമുറയ്ക്ക് ആർദ്രതയിൽ വിശ്വാസമില്ലായിരിക്കാം. അർപ്പണത്തേക്കാൾ സംഹാരമാവും അവർക്ക് ദഹിക്കാൻ എളുപ്പം. ത്യാഗത്തിൽ നിർമ്മിച്ച സത്യങ്ങളേക്കാൾ, വൈകാരികമായ കഥകളായിരിക്കും ആളുകൾ എപ്പോഴും തിരഞ്ഞെടുക്കുക. എന്തായാലും ഇതാ, നിങ്ങൾ ആഗ്രഹിച്ചതുതന്നെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു.
അതുകൊണ്ട് ഇന്നുമുതൽ ഞാൻ ചെറുക്കുന്നത് നിർത്തുന്നു. തെറ്റായി മനസ്സിലാക്കാൻ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഇടങ്ങളിൽ നന്മ തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ അവസാനിപ്പിക്കുന്നു. ഞാൻ ചെന്നൈ വിട്ടു; എല്ലാം ഉപേക്ഷിക്കുന്നു. എന്റെ സംഗീതവും തെറാപ്പിയും ഇതുവരെ എന്റെ ജീവിതത്തിൽ പ്രധാനമായി കരുതിയതെല്ലാം ഞാൻ ഉപേക്ഷിക്കുകയാണ്. ദൈവം സൃഷ്ടിച്ചതിനെ മനുഷ്യന് നശിപ്പിക്കാൻ കഴിയും.
ഞാൻ എല്ലാം ഉപേക്ഷിക്കാൻ കാരണം സൈബർ ആക്രമണവും കൃത്രിമത്വങ്ങളും ദുർമന്ത്രവാദവുമാണ്. ദൈവം ജയിക്കുന്നതുവരെ ഞാൻ ഇൻസ്റ്റാഗ്രാമും എല്ലാ സാമൂഹിക മാധ്യമങ്ങളും ഉപേക്ഷിക്കുന്നു . എനിക്ക് അൽപം സ്വകാര്യത നൽകണമെന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നു. ഇന്നത്തോടെ ഫെമിനിസം ജയിച്ചു, സന്തോഷം തോറ്റു. സ്നേഹവും വെളിച്ചവുമുണ്ടാകട്ടെ."കെനീഷയുടെ വാക്കുകള്.
നേരത്തെ രവി മോഹനുമായി ബന്ധപ്പെടുത്തി തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന കടുത്ത അധിക്ഷേപങ്ങൾക്ക് കെനീഷ മറുപടി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ രണ്ടു ഭാഗങ്ങളായി പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഈ പ്രതികരണം. എന്നാൽ പിന്നീട് ഈ വീ വീഡിയോകൾ കെനീഷ പിൻവലിച്ചു.
താനൊരു കുടുംബം തകർത്തവളല്ലെന്നും മാനസികമായ പിന്തുണ തേടിയാണ് രവി ആദ്യം തനിക്കരികിൽ എത്തിയതെന്നും വീഡിയോയിൽ കെനീഷ വ്യക്തമാക്കിയിരുന്നു. ഒരു ഹീലർ എന്ന നിലയിലാണ് രവിയെ കണ്ടുമുട്ടിയതെന്നും എന്നാൽ ആ ബന്ധം പെട്ടെന്നുതന്നെ സൗഹൃദമായി മാറുകയായിരുന്നെന്നും അവർ വിശദീകരിച്ചു.
15 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2024-ലാണ് ഭാര്യ ആരതിയുമായി വേർപിരിഞ്ഞതായി രവി മോഹൻ വെളിപ്പെടുത്തിയത്. ആരതി തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും രവി മോഹൻ ആരോപിച്ചിരുന്നു. ഇതിനുശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കെനീഷയും രവി മോഹനും പൊതുപരിപാടികളിൽ ഉൾപ്പെടെ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇരുവരെയും പരോക്ഷമായി ഉന്നമിട്ട് ആരതിയും സാമൂഹികമാധ്യമങ്ങളിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനീഷയും രവി മോഹനും ഒന്നിച്ചെത്തിയതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സൈബർ ആക്രമണം ശക്തമായതാണ് കെനീഷയെ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.






