
അമൃത്സർ: ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വിസമ്മതിച്ചതിന് പിതാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 21 കാരി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാൻ ഗ്രാമത്തിലാണ് സംഭവം. പിതാവിനെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് വെടിവെച്ചത്. പരിക്കേറ്റ പർമിന്ദർ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൾ സ്നേഹ്ദീപ് കൗറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജീൻസും ടോപ്പും ധരിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതി പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തേക്ക് അയക്കുന്നതിലും പിതാവിന് സമ്മതമല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പർമന്ദർ സിംഗിന്റെ പുറത്തും തോളിലും പരിക്കേറ്റിട്ടുണ്ട്.
മേയ് 14-നാണ് സംഭവം നടന്നത്. യുവതിയുടെ പക്കൽ നിന്നും റിവോൾവർ പിടിച്ചെടുത്തിട്ടുണ്ട്. പ്ലസ്ടു പരീക്ഷ വിജയിച്ച സ്നേഹ്ദീപ് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നുവെന്നും പിതാവ് അതിനെ എതിർത്തതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ കുടുംബം നിഷേധിച്ചു.






