
ഭോപ്പാല്‍: ഭോപ്പാലില്‍ മരണപ്പെടുന്നതിന് മുന്‍പ് ത്വിഷ ശര്‍മ്മ സുഹൃത്തുക്കളുമായി നടത്തിയ അവസാന ചാറ്റുകളില്‍ അവര്‍ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസിക വിഷമങ്ങളും വ്യക്തമാക്കുന്നു. അതേസമയം, ഇതൊരു കൊലപാതകമാണെന്നും സ്ത്രീധന പീഡനം നടന്നിട്ടുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നത് തുടരുകയാണ്.
കഴിഞ്ഞ ആഴ്ച ഭോപ്പാലിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 33 വയസ്സുകാരി ത്വിഷ ശര്‍മ്മയുടെ അവസാന സന്ദേശങ്ങള്‍ പുറത്തുവന്നു. മരണത്തിലേക്ക് നയിച്ച ദിവസങ്ങളില്‍ അവര്‍ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും 'കെണിയില്‍ അകപ്പെട്ടതുപോലെയുള്ള' അവസ്ഥയും ഈ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. നോയിഡ സ്വദേശിയായ ത്വിഷയെ മെയ് 12-നാണ് ഭോപ്പാലിലെ കടാര ഹില്‍സ് പ്രദേശത്തുള്ള ഭര്‍ത്താവ് സമര്‍ത്ഥ് സിംഗിന്റെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിഭാഷകനായ സമര്ത്ഥുമായി ഒരു ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി 2024-ല്‍ പരിചയപ്പെട്ട ത്വിഷ, 2025 ഡിസംബറിലാണ് വിവാഹിതയായത്. ഒരു എംബിഎ ബിരുദധാരിയായ ത്വിഷ, വിവാഹത്തിന് ശേഷം ഭോപ്പാലിലേക്ക് മാറുന്നതിന് മുന്‍പ് ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
'വിവാഹം കഴിക്കാനുള്ള ആവേശം മൂത്ത് കല്യാണം കഴിക്കരുത്' മെയ് 7-ലെ വാട്സ്ആപ്പ് ചാറ്റുകളില്‍, വിവാഹശേഷം തനിക്ക് അനുഭവപ്പെടുന്ന ഉത്കണ്ഠയെക്കുറിച്ചും ലക്ഷ്യമില്ലായ്മയെക്കുറിച്ചും ത്വിഷ ഒരു സുഹൃത്തിനോട് സംസാരിക്കുന്നുണ്ട്. 'ഞാന്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതുകൊണ്ട് ഭയങ്കര ഉത്കണ്ഠയിലാണ്. എനിക്ക് എന്റെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണം. കല്യാണം ഒരു കുടുംബം തരുമായിരിക്കും, പക്ഷേ നമ്മള് എവിടെയായിരുന്നാലും നമുക്ക് വേണ്ടി സ്വയം അധ്വാനിക്കുന്നത് നിര്‍ത്താന്‍ കഴിയില്ല.' അവര്‍ എഴുതി.
വിവാഹത്തിലേക്ക് വേഗത്തില്‍ ചാടിവീഴരുതെന്ന് സുഹൃത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അവര്‍ ഇങ്ങനെയും എഴുതി: 'കല്യാണം കഴിക്കാനുള്ള ആവേശം മൂത്ത് കല്യാണം കഴിക്കരുത്. നന്നായി ആലോചിച്ച് മാത്രം മുന്നോട്ട് പോവുക.' സുഹൃത്ത് ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ത്വിഷ മറുപടി നല്കി: 'ഞാന്‍ ഓക്കെയാണ്. എനിക്ക് എന്റെ വീട് ഒത്തിരി ഓര്‍മ്മ വരുന്നു. നിന്നെയും ഓര്‍ക്കുന്നു.'
മറ്റൊരു ഇന്‍സ്റ്റാഗ്രാം സംഭാഷണത്തില്‍ ത്വിഷ കൂടുതല്‍ മാനസിക വിഷമം പ്രകടിപ്പിച്ചുകൊണ്ട് എഴുതി: 'ഞാന്‍ കുടുങ്ങിപ്പോയി ബ്രോ . നീ മാത്രം ചെന്നു ചാടരുത്. കൂടുതല്‍ സംസാരിക്കാന്‍ കഴിയില്ല. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വിളിക്കാം.' ത്വിഷയുടെ മരണത്തെത്തതുടര്ന്ന്, ഡല്‍ഹി എയിംസില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതായും പോലീസ് സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. പോലീസ് സ്റ്റേഷനുകള്‍, വനിതാ കമ്മീഷന്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ തങ്ങള്‍ക്ക് 'ഒരു തൂണില്‍ നിന്ന് മറ്റൊന്നിലേക്ക്' ഓടേണ്ടി വന്നതായി ത്വിഷയുടെ ബന്ധു ആശിഷ് ശര്‍മ്മ കുറ്റപ്പെടുത്തി.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം തൂങ്ങിമരണമാണെങ്കിലും, അവളുടെ ശരീരത്തില്‍ പലയിടത്തും പരിക്കേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ത്വിഷയുടെ കൈകളിലും ചെവികളിലും മരണത്തിന് മുന്‍പുണ്ടായ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. ഇത് സാധാരണ ആത്മഹത്യാ കേസുകളില്‍ കാണാത്തതാണെന്നും അതിനാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു.
ത്വിഷയുടെ ഭര്‍ത്താവ് സമര്‍ത്ഥ് സിംഗ്, റിട്ടയേര്‍ഡ് ജഡ്ജിയായ ഭര്‍തൃമാതാവ് ഗിരിബാല സിംഗ് എന്നിവര്‍ക്കെതിരെയുള്ള സ്ത്രീധന പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കുന്ന കുടുംബം, പ്രതികളുടെ സ്വാധീനം അന്വേഷണത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും പ്രകടിപ്പിച്ചു.






