
തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളിൽ തന്റെ ശരീരഭാഷ പ്രശ്നമാണെന്ന് തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വച്ചായിരുന്നു ഈ കുറ്റസമ്മതം. വാർത്താസമ്മേളനം നടത്തിയതിനുശേഷം പിന്നീട് ഞാനത് കാണാറില്ല. അത് കാണണമെന്ന് കുടുംബത്തിൽ നിന്ന് തന്നെ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണ് അവർ ഇങ്ങനെ ആവശ്യപ്പെട്ടത്.
ചിലർ ചിരിച്ച് വാർത്താസമ്മേളനം നടത്തണം എന്ന് പറയും. ചിലർ പറയും ഗൗരവത്തിലാണ് വാർത്താസമ്മേളനം നടത്തേണ്ടതെന്ന്. അതിന്റെ ആശയക്കുഴപ്പം എനിക്കുണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദ്യം ചോദിക്കുന്ന പരിപാടി ഞാൻ ഒഴിവാക്കുകയാണ്. അത് വാർത്താസമ്മേളനത്തിന്റെ പ്രധാനപ്പെട്ട പ്രശ്നമാണെന്ന് തിരിച്ചറിയുന്നുവെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.
അതേപോലെ, വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദന്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനങ്ങൾ നേരിട്ടശേഷമാണ് എം.വി ഗോവിന്ദൻ സ്വയം തിരുത്തലിന്റെ ഭാഷയിൽ മനസ്സു തുറന്നത്.






