
ന്യൂഡൽഹി : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്ന് സുപ്രീം കോടതി. സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അത് നയപരമായ തീരുമാനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെൻസസിൽ ജാതി കണക്കെടുപ്പ് നടത്തണമോ, വേണ്ടയോ എന്നത് നയപരമായ തീരുമാനമാണ്. അതിൽ ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു പ്രവർത്തകനായ സുധാകർ ഗുംമുലയാണ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തത്.
കേന്ദ്ര സർക്കാർ നടത്തുന്ന വരാനിരിക്കുന്ന സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള വിവരശേഖരണം നടത്തുന്നതിൽ യാതൊരു തെറ്റുമില്ല. പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്നും അവർക്കായി എത്തരം ക്ഷേമപ്രവർത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്നും സർക്കാർ അറിഞ്ഞിരിക്കണം. കോടതി വ്യക്തമാക്കി.






