
ന്യൂഡല്‍ഹി: മനുഷ്യജീവനാണ് പ്രധാനമെന്നും തെരുവ്‌നായയുടെ കടിയേല്‍ക്കാതെ ജീവിക്കുന്നത് ഒരു വ്യക്തിയുടെ മൗലീകാവകാശത്തില്‍ പെടുന്ന കാര്യമാണെന്നും സുപ്രീംകോടതി. രാജ്യം മുഴുവന്‍ രൂക്ഷമായി മാറിയിരിക്കുന്ന തെരുവ്‌നായ പ്രശ്‌നത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി മൃഗസ്‌നേഹികള്‍ മുമ്പോട്ട് വെച്ച തര്‍ക്കവാദങ്ങളെ തള്ളി അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്നും സുപ്രീംകോടതി വിധി നടപ്പാക്കുന്നുണ്ടോയെന്ന് ഹൈക്കോടതികള്‍ നിരീക്ഷിക്കണം എന്നതടക്കം 11 നിര്‍ദേശങ്ങളാണ് മുമ്പോട്ട് വെച്ചിരിക്കുന്നത്.
തെരുവ് നായകളില്‍ നിന്നുള്ള പൊതുജനങ്ങളുടെ സുരക്ഷയില്‍ തദ്ദേശസര്‍ക്കാരുകള്‍ക്കും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്നും അതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം, ബസ് സ്റ്റാന്റുകളും മാര്‍ക്കറ്റും അടക്കമുള്ള പൊതു ഇടങ്ങളില്‍ നായ്ക്കളുടെ വിഹാരം ഒഴിവാക്കി സുരക്ഷിതമാക്കണം. തെരുവ് നായ്ക്കളെ കര്‍ശനമായി വന്ധ്യം കരണത്തിനും വാക്‌സിനേഷനും വിധേയമാക്കണം. ഇവയെ പിടികൂടി ഷെല്‍ട്ടറിലേക്ക് മാറ്റുകയോ ഒരിക്കലും ആളൊഴിഞ്ഞിടത്ത് തുറന്നുവിടുകയോ അതിന് തിരിച്ചുവരാത്ത രീതിയില്‍ നടപടി സ്വീകരിക്കുകയോ വേണം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നീക്കം റദ്ദാക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം രണ്ടംഗബഞ്ച് തള്ളി. തെരുവ്‌നായ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി സുപ്രീംകോടതി രണ്ടംഗബഞ്ച് വിമര്‍ശിച്ചു.
പൗരന്മാര്‍ക്കുള്ള 21 മൗലീകാവശങ്ങളില്‍ തെരുവ് നായയുടെ കടിയേല്‍ക്കാതെ സുരക്ഷിതമായിരിക്കാനുള്ള അവകാശവും പെടുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ്ക്കളുടെ കടിയേല്‍ക്കാതെ പൗരന്മാരെ സൂക്ഷിക്കാനുള്ള ഉത്തരാവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും പറഞ്ഞു. സര്‍ക്കാരുകള്‍ എബിസി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.






