
ലാഹോർ: രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങൾ ആക്രമിച്ച് ഇല്ലാതാക്കിയതായി പാകിസ്താൻ ഉദ്യോഗസ്ഥന്റെ അവകാശവാദം. എന്നാൽ, പാകിസ്ഥാൻ അവകാശപ്പെടുന്ന പേരിലുള്ള വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ല!
2025 മെയ് 10-ന് നടന്ന അതിർത്തി കടന്നുള്ള ആക്രമണത്തിനിടയിൽ പാകിസ്താൻ സൈന്യം 'ഫത്താ-1' ഗൈഡഡ് ആർട്ടിലറി റോക്കറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ, ഹരിയാനയിലെ സിർസയ്ക്ക് മുകളിൽ വെച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇത് വിജയകരമായി തടയുകയും വായുവിൽ വെച്ച് തന്നെ തകർക്കുകയും ചെയ്തു.
മെയ് 10-ലെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വ്യോമതാവളങ്ങൾ തങ്ങൾ വിജയകരമായി തകർത്തുവെന്ന് ഒരു പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്ന വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, അദ്ദേഹം പരാമർശിച്ച വ്യോമതാവളങ്ങൾ യഥാർത്ഥത്തിൽ നിലവിലില്ലാത്തവയാണ്!
"ഞങ്ങൾക്ക് രജൗരി വ്യോമതാവളം, മാമുൻ വ്യോമതാവളം എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് നൽകിയിരുന്നത്, ഞങ്ങൾ അവ വിജയകരമായി ആക്രമിച്ചു” എന്നാണ് പാക് സൈനികൻ ഒരു അഭിമുഖത്തിൽ അവകാശപ്പെടുന്നത്. എന്നാൽ അങ്ങനെ ഒരു വ്യോമതാവളവും നിലവിലില്ല. ജമ്മു കശ്മീരിലെ ഒരു ജില്ലയാണ് രജൗരി എന്നത് ശരിയാണെങ്കിലും, അവിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് പ്രവർത്തനസജ്ജമായ വ്യോമതാവളമില്ല. മറുഭാഗത്ത്, മാമുൻ എന്നത് പഞ്ചാബിലെ പത്താൻകോട്ടിലുള്ള ഒരു മിലിട്ടറി കന്റോൺമെന്റാണ് (സൈനിക താവളം), അല്ലാതെ വ്യോമതാവളമല്ല.
കഴിഞ്ഞ വർഷം നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ശക്തമായിരുന്നു. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' നടപടിക്ക് മറുപടിയായി പാകിസ്താൻ ഇന്ത്യൻ നഗരങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.
പാകിസ്താന്റെ 'ഓപ്പറേഷൻ ബുന്യാൻ ഉൾ മർസൂസ്ന്റെ ഭാഗമായി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് നിരവധി കടന്നുകയറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2025 മെയ് 10-ലെ ആക്രമണത്തിൽ പാകിസ്താൻ ഉപയോഗിച്ച 'ഫത്താ-1' മിസൈൽ ഹരിയാനയിലെ സിർസയ്ക്ക് മുകളിൽ വെച്ച് ഇന്ത്യ തകർക്കുകയാണുണ്ടായത്.






