
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക പദ്ധതിയായ കെ.എസ്.ആര്‍.ടി.സി. യില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യയാത്ര സര്‍ക്കാരിന് പ്രതിമാസം ഉണ്ടാകുന്ന ബാദ്ധ്യത 90 കോടി. പദ്ധതി വലിയ സാമ്പത്തിക ഭാരം വരുത്തിവെക്കുമെങ്കിലും സാമ്പത്തിക സ്ഥിതിയോ വരുമാന പരിധിയോ നോക്കാതെ എല്ലാ വനിതകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കാനാണ് നീക്കം.
നിലവില്‍ ശമ്പളത്തിന് 50 കോടിയും പെന്‍ഷന് 80 കോടിയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ധനവില വര്‍ധനവ് മൂലം മൂന്ന് കോടിയായിരിക്കും അധികച്ചെലവ് വരിക. സൗജന്യ യാത്ര കൂടിയാകുമ്പോള്‍ 220 കോടി നല്‍കേണ്ടി വരും. ഒരു ഗുണവശം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ കാണുന്നുണ്ട്. സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്യുമ്പോള്‍ അവരുടെ കുടുംബത്തിലെ പുരുഷന്മാരും ഒപ്പം യാത്ര ചെയ്യാന്‍ സാധ്യതയുണ്ടെന്നും, ഇത് ടിക്കറ്റ് വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍.
അതേസമയം ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര ഓര്‍ഡിനറി സര്‍വീസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ട്്. സാധാരണ ബസില്‍ പ്രതിദിനം 700 മുതല്‍ 1,000 വരെ യാത്രക്കാരാണ് കയറുന്നത്. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുള്ള ഡീസല്‍ ബസുകള്‍ മാത്രം ഉപയോഗിച്ച് സൗജന്യയാത്ര മുന്നോട്ട് കൊണ്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കും. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കൃത്യമായി വിനിയോഗിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
നിലവില്‍ സംസ്ഥാനത്തുള്ള 4,700 ഓളം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മൂവായിരത്തോളം ഓര്‍ഡിനറി ബസുകളാണ്. ഇതില്‍ 300 സിറ്റി ഫാസ്റ്റ് ബസുകള്‍ ഒഴികെയുള്ള എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും സൗജന്യയാത്ര അനുവദിക്കും. എന്നാല്‍ 1,400 സൂപ്പര്‍ ക്ലാസ് ബസുകളിലും 300 ഫാസ്റ്റ് പാസഞ്ചറുകളിലും ഈ ആനുകൂല്യം ലഭിക്കില്ല. കര്‍ണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശീയരായ സ്ത്രീകള്‍ക്ക് സൗജന്യയാത്രയ്ക്കായി പ്രത്യേക സ്മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, കേരളത്തില്‍ ഇത്തരം നിബന്ധനകള്‍ ഉണ്ടാകില്ല. തമിഴ്നാട് മാതൃക പിന്തുടര്‍ന്ന് കാര്‍ഡുകളില്ലാതെ തന്നെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാം.






